ശബരിമല: മകരവിളക്കിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ഏകദേശം ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്തിച്ചേരുന്ന എല്ലാ അയ്യപ്പ ഭക്തന്മാർക്കും സുഗമമായ ദർശനം അനുവദിക്കും. എത്ര കൂടുതൽ ആളുകൾ വന്നാലും വെർച്വൽ ബുക്കിംഗിലെ അധിക സ്ലോട്ടുകളും സ്പോട്ട് രജിസ്ട്രേഷനിലെ അധിക സ്ലോട്ടുകളും ഉപയോഗപ്പെടുത്തി എല്ലാവർക്കും നിലവിൽ ദർശന സൗകര്യം നൽകുന്നുണ്ട്. തിരുവാഭരണ പാതയിൽ ആവശ്യമായിടത്ത് വെളിച്ചം, മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പന്തളത്ത് അവലോകന യോഗം ചേർന്നിരുന്നു. പേട്ട തുള്ളലും പമ്പാസദ്യയുമുൾപ്പെടെയുള്ള ചടങ്ങുകൾക്കും ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പേട്ടതുള്ളലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് എരുമേലിയിൽ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകൾവശം, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് കരുതൽ ശേഖരത്തിലുണ്ട്. ആന്ധ്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്നത് അവിടെ നിന്നാണ്. കൂടാതെ തീർത്ഥാടകർക്ക് താമസസൗകര്യത്തിനായി അഞ്ഞൂറോളം മുറികളും നിലവിലുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ ഉപ്പിലിയപ്പൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എൻ.ഗണേശൻ പോറ്റി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |