SignIn
Kerala Kaumudi Online
Saturday, 20 April 2024 8.26 AM IST

ആരോഗ്യവകുപ്പ് കുരുക്കിൽ, കാണാതായത് ടെണ്ടറില്ലാ ഇടപാടിന്റെ ഫയലുകൾ, സംശയനിഴലിൽ കൊവിഡ്‌കാല പർച്ചേസ്

file

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകൾ കൂട്ടത്തോടെ അപ്രത്യക്ഷമായതോടെ കൊവിഡ് കാലത്ത് ആരോഗ്യവകുപ്പ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന നടത്തിയ കോടികളുടെ ഇടപാടുകൾ സംശയനിഴലിലായി.

നഷ്ടപ്പെട്ട ഫയലുകളിൽ ഏറെയും കൊവിഡ്കാലത്തെ കോടികളുടെ മരുന്ന് വാങ്ങലും ഓഡിറ്റും സംബന്ധിച്ചവയാണെന്ന് ആരോഗ്യവകുപ്പ് തന്നെ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയതായറിയുന്നു. ഇതേത്തുടർന്ന് ആരോഗ്യവകുപ്പിൽ പർച്ചേസിന്റെ ചുമതലയുള്ള അഡിഷണൽ ഡയറക്ടറെ കൂടി ഉൾപ്പെടുത്തി വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം വിപുലീകരിച്ചു. വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾക്കായി സർക്കാരിലേക്ക് കൈമാറും.

അഞ്ഞൂറിലേറെ ഫയലുകൾ നഷ്ടപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഇടപാടായതിനാൽ അന്നത്തെ ആരോഗ്യമന്ത്രിയെയടക്കം പ്രതിക്കൂട്ടിലാക്കിയുള്ള രാഷ്ട്രീയാക്രമണത്തിന് പ്രതിപക്ഷം മൂർച്ച കൂട്ടി.

ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ അഞ്ഞൂറിൽ കൂടുതൽ ഫയലുകൾ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തിയത്. ജീവനക്കാരെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയും പൊലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഫയൽ നഷ്ടമായത് റിക്കാർഡ് റൂമിൽ നിന്നല്ലെന്ന് പൊലീസ് കരുതുന്നു.

....................................................

പർച്ചേസ് ഇന്റന്റ് മുതൽ ഓഡിറ്റ് നിരീക്ഷണം വരെ

സർക്കാരാശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാനായി തയാറാക്കിയ ഇന്റന്റ് മുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾ വരെ അടങ്ങിയ ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് സൂചന.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായും ആരോപണമുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്.

....................................

അന്വേഷണം നവംബറിൽ തുടങ്ങി

നവംബറിൽത്തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.അലമാരകളിലെ ഫയലുകൾ കൂട്ടത്തോടെ അപ്രത്യക്ഷമായ വിവരം സെക്‌ഷൻ ക്ലാർക്കുമാർ തന്നെയാണ് മേലധികാരികളെ അറിയിച്ചത്.

ദിവസങ്ങളോളം ജീവനക്കാർ കൂട്ടത്തെരച്ചിൽ നടത്തിയിട്ടും ഒരെണ്ണംപോലും കണ്ടെത്താനായില്ല. കൂടുതൽ ജീവനക്കാർ പരാതിയുമായി എത്തിയതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് കന്റോൺമെന്റ് പൊലീസ് അന്വേഷണമാരംഭിച്ചത്.

`മെഡിക്കൽ സർവീസ് കോർപ്പറേഷൻ രൂപീകരിക്കുന്നതിനു മുമ്പുള്ള പഴയകാല ഫയലുകളാണ് നഷ്ടപ്പെട്ടത്.'

-വീണാ ജോർജ്,

ആരോഗ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH DEPARTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.