കോഴിക്കോട്: രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ഡി ലിറ്റ് ബിരുദം നൽകാനാവില്ലെന്ന് ഗവർണർക്ക് കത്ത് നൽകിയ കേരള സർവകലാശാല വൈസ് ചാൻസിലർക്ക് നേരെ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ.
വി.സി നാടിന് അപമാനമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി സിൻഡിക്കേറ്റ് അംഗങ്ങളെ ഫോണിൽ വിളിച്ച് അഭിപ്രായം തേടുന്നതും സിൻഡിക്കേറ്റ് യോഗം ചേരാതെ കടലാസിൽ കുത്തിക്കുറിച്ച് കത്ത് നൽകുന്നതും എന്ത് അധികാരമാണെന്നും വി.മുരളീധരൻ ചോദിച്ചു. ദളിത് കുടുംബത്തിൽ ജനിച്ചതാണോ രാഷ്‌ട്രപതിയ്‌ക്ക് വി.സി കാണുന്ന അയോഗ്യതയെന്നും മന്ത്രി ചോദ്യമുന്നയിച്ചു. ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിലാണ് മന്ത്രി കേരള സർവകലാശാല വൈസ് ചാൻസിലറുടെ നടപടികളെ രൂക്ഷമായി വിമർശിച്ചത്.
ഞാനൊന്നുമറിഞ്ഞില്ലേ എന്ന തട്ടിപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി ഏത് രാഷ്ട്രീയ യജമാനന്റെ മനസാണ് വി.സി വെളളക്കടലാസിൽ കോറിയിട്ടതെന്നും ചോദിക്കുന്നു.
വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
ഇന്ത്യയുടെ രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് കത്തുകൊടുത്ത കേരള സർവകലാശാല വൈസ് ചാൻസലർ നാടിന് അപമാനമാണ്…
ഏത് രാഷ്ട്രീയ യജമാനന്റെ മനസാണ് വിസി വെള്ളക്കടലാസിൽ കോറിയിട്ടത് ….
ദളിത് കുടുംബത്തിൽ ജനിച്ചതാണോ ശ്രീ.റാം നാഥ് കോവിന്ദിന് മഹാദേവൻപിള്ള കാണുന്ന അയോഗ്യത…
സിൻഡിക്കേറ്റ് അംഗങ്ങളോട് ഫോണിൽ വിളിച്ച് അഭിപ്രായം തേടുന്നത് ഏത് ചട്ടപ്രകാരമാണെന്ന് പിള്ള വ്യക്തമാക്കണം…
സിൻഡിക്കേറ്റ് യോഗം വിളിക്കാതെ കടലാസിൽ കുത്തിക്കുറിച്ച് കത്തുനൽകാൻ ഇദ്ദേഹത്തിന് ആരാണ് അധികാരം നൽകിയത്…
ഞാനൊന്നുമറിഞ്ഞില്ലേ എന്ന തട്ടിപ്പ് ഉന്നതവിദ്യാഭ്യാസമന്ത്രി അവസാനിപ്പിക്കണം…
റോളൊന്നുമില്ലെങ്കിൽ ഈ വിസിയെ പുറത്താക്കണമെന്ന് ചാൻസലറോട് ആവശ്യപ്പെട്ട് ഒരു കത്തെഴുതാൻ ശ്രീമതി ബിന്ദു തയ്യാറാകണം….
ഇന്നും കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കുഴലൂത്തുനടത്തുന്ന വിഡി.സതീശനോട് ഒരു വാക്ക്…
വൈസ് ചാൻസലറെ വിളിച്ചുവരുത്താനും വാക്കാൽ ശുപാർശ ചെയ്യാനുമുള്ള അധികാരം ചാൻസലർക്കുണ്ട്…
പ്രഥമപൗരനെ അവഹേളിച്ചതുവഴി ഈ രാജ്യത്തെയാണ് മഹാദേവൻപിള്ളയും അയാളുടെ രാഷ്ട്രീയ മേലാളൻമാരും അവഹേളിച്ചത്…
അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ തയ്യാറാവണം….
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |