വീടുകൾ തകർത്തു;വനിതാ പൊലീസ് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
പാറശാല: ധനുവച്ചപുരത്ത് ബൈക്കിലും കാറിലുമായെത്തിയ പന്ത്രണ്ടംഗ സംഘം ചേർന്ന് മൂന്ന് വീടുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ വനിതാ പൊലീസുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ധനുവച്ചപുരം പരുത്തിവിള കുഴിയറവിള ആർ.എസ് ഭവനിൽ ബിജുമോൻ (40), ഭാര്യ ഷിജി (32), സഹോദരി പാറശാല സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷീജ (43), ബിജുവിന്റെ അച്ഛൻ പൊന്നയ്യൻ (64), അളിയൻ രാജു (48), സഹോദരൻ ഷാജിയുടെ ഭാര്യ സോണിയ (38) എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. കൊലവിളിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ബിജുവിന്റെ തലയിൽ കല്ല് കൊണ്ട് ഇടിച്ച് മുറിവേല്പിച്ചു. ബഹളം കേട്ട് പുറത്തെത്തിയ അയൽവാസികളെയടക്കം സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമികളിൽ ഒരാളായ സതീഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പാറശാല പൊലീസിന് കൈമാറി. അതേസമയം മറ്റ് സംഘാംഗങ്ങൾ രക്ഷപ്പെട്ടു.
പൊലീസ് പറയുന്നത്: കഴിഞ്ഞ ചൊവ്വാഴ്ച ധനുവച്ചപുരം പാർക്ക് ജംഗ്ഷന് സമീപം നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നിലും ഈ പ്രതികളായിരുന്നു. ആദ്യ ആക്രമണത്തിലെ പ്രതിപ്പട്ടികയിലുള്ള ഷിനോജിന്റെ കുട്ടിയുടെ നൂലുകെട്ട് വെള്ളിയാഴ്ച രാവിലെയായിരുന്നു. ഒളിവിലായിരുന്ന ഷിനോജ് വൻ സന്നാഹത്തോടെയാണ് ചടങ്ങിനെത്തിയത്. ഈ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് വനിതാ പൊലീസ് കൂടിയായ ഷീജ നൽകിയെന്ന സംശയമാണ് വീടുകയറിയുള്ള ആക്രമണത്തിന് പിന്നിൽ. തലയ്ക്ക് പരിക്കേറ്റ ബിജുമോൻ, മർദ്ദനമേറ്റ സഹോദരി ഷീജ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ധനുവച്ചപുരം പാർക്ക് ജംഗ്ഷനിൽ നടന്ന ആക്രമണത്തിൽ പൊലീസിന് ഇതുവരെയും ആരെയും പിടികൂടാനാകാത്തതിന് പിന്നിൽ ഇവർക്ക് പ്രാദേശിക തലത്തിൽ സംരക്ഷണം ഒരുക്കുന്നതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |