രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന നിർദ്ദേശം കേരള സർവകലാശാലാ വൈസ്ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് ചർച്ചചെയ്യാതെ നിഷേധിച്ചതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായി പൊടുനേ ഇടയാനുള്ള കാരണമെന്ന് വ്യക്തമായി. ചില സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്‌തെന്നും ഗവർണറുടെ നിർദ്ദേശം അവർ നിരസിച്ചെന്നും ഡിസംബർ ഏഴിന് സ്വന്തം കൈപ്പടയിൽ വൈസ്ചാൻസലർ വി.പി. മഹാദേവൻപിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നു. എന്നാൽ ഈ കത്തിൽ നിറയെ വ്യാകരണ പിശകും അക്ഷരത്തെറ്റും ഉണ്ടായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. വി സി എഴുതിയ കത്തിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ അഡ്വ എ ജയശങ്കർ എഴുതിയ കുറിപ്പ് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇ.കെ.നായനാർ ഇംഗ്ലീഷ് പറയാൻ തുടങ്ങിയതു കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയത് എന്നൊരു തമാശ പണ്ട് കേട്ടിട്ടുണ്ട്. രാഷ്ട്രപതിക്കു ഡി.ലിറ്റ് നൽകാൻ സിൻഡിക്കേറ്റ് സമ്മതിക്കില്ല.. സോറി, എച്ചൂസ് മീ എന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗവർണർക്ക് എഴുതിയ കത്ത് വായിച്ചപ്പോൾ സഖാവ് നായനാർ എത്ര ഭേദമായിരുന്നു എന്ന് ഓർത്തു പോയി.
മഹാപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ വൈസ് ചാൻസലർ, ഡി.ലിറ്റിന്റെ സ്‌പെല്ലിങ് വരെ തെറ്റിച്ചു! ഇംഗ്ലീഷ് ഭാഷയോട് യാതൊരു ബഹുമാനവും ഇല്ലാത്ത ആളാണ് വൈസ് ചാൻസലർ ഡോ മഹാദേവൻ പിളള.
കേരള സർവകലാശാലയ്ക്കും വൈസ് ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഒരേ നിലവാരമാണെന്നു തെളിഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |