മുംബയ്: മുസ്ലീം സ്ത്രീകളെ ലേലത്തിനുവച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷന്റെ മുഖ്യ സൂത്രധാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഓംകാരേശ്വർ ഠാക്കൂറാണ് (25) അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. കഴിഞ്ഞവർഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച സുള്ളി ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വച്ചത്. സംഭവം വിവാദമായതോടെ അന്ന് പൊലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റടക്കമുണ്ടായതോടെ അന്വേഷണം വിപുലമാക്കുകയായിരുന്നു. ബുള്ളിബായ് കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയിൽ നിന്നാണ് ഠാക്കൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇൻഡോറിലെ ഐ.പി.എസ് അക്കാദമിയിൽ നിന്ന് ബി.സി.എ ബിരുദം നേടിയ പ്രതി ഇൻഡോറിലെ ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പിലാണ് താമസം. ഗിറ്റ്ഹബ്ബിൽ സുള്ളി ആപ്പ് നിർമ്മിച്ച ശേഷം പ്രതി ഇത് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 2020 ജനുവരിയിൽ ഇയാൾ 'ട്രേഡ് മഹാസഭ' എന്ന ട്വിറ്റർ ഗ്രൂപ്പിൽ ചേർന്നിരുന്നു. മുസ്ലിം സ്ത്രീകളെ എങ്ങനെ പരിഹസിക്കാം എന്നതായിരുന്നു ഈ ഗ്രൂപ്പിലെ പ്രധാന ചർച്ച. സുള്ളി ആപ്പ് നിർമ്മിച്ചതിന് പിന്നാലെ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ കൈമാറിയതെന്നും പൊലീസ് പറഞ്ഞു. സുള്ളി ഡീൽസിനെതിരെ പരാതി ഉയർന്നതോടെ ഠാക്കൂർ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |