സംസ്ഥാനത്തെ 85% ബിരുദ സീറ്റിലും15% പി.ജി സീറ്റിലും പരിധി 4 ലക്ഷം
ശേഷിക്കുന്ന അഖിലേന്ത്യാ ക്വാട്ട സീറ്റുകളിൽ 8 ലക്ഷം
തിരുവനന്തപുരം: സംസ്ഥാന ക്വാട്ടയിലെ 85 % മെഡിക്കൽ ബിരുദ സീറ്റിലും 15 % പി.ജി സീറ്റിലും
10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 4 ലക്ഷം രൂപയും
അഖിലേന്ത്യാ ക്വാട്ടയിലെ 15 % ബിരുദ സീറ്റിലും 50 % പി.ജി സീറ്റിലും 8 ലക്ഷം രൂപയുമാവും. സാമ്പത്തിക സംവരണത്തിലൂടെ ഒരേ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നവർക്ക് വരുമാന മാനദണ്ഡം രണ്ടാവും.
സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി നാല് ലക്ഷം രൂപയാണ്. രാജ്യത്ത് 10 ശതമാനം സാമ്പത്തിക സംവരണം നിലവിൽ വന്ന 2019ൽ തന്നെ സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിൽ ഉൾപ്പെടെ സർക്കാർ അത് ധൃതി പിടിച്ച് നടപ്പാക്കി. 8 ലക്ഷം രൂപയായിരുന്നു വരുമാന പരിധി.
എന്നാൽ, പിന്നീട് സംസ്ഥാന സർക്കാർ നിയോഗിച്ച കെ.ശശിധരൻ നായർ കമ്മിഷന്റെ ശുപാർശ പ്രകാരമാണ്
2020 മുതൽ ഇത് 4 ലക്ഷമാക്കിയത്. അതേസമയം, അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കൽ ബിരുദ, പി.ജി കോഴ്സുകളിൽ കേന്ദ്ര സർക്കാർ ഈ അദ്ധ്യയന വർഷം മുതലാണ് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത്.
സാമ്പത്തിക സംവരണത്തിന് കേന്ദ്രവും കേരളവും നിശ്ചയിച്ചിട്ടുള്ള ഭൂസ്വത്ത്,വീടിന്റെ വിസ്തർണം എന്നിവയുടെ അളവും വ്യത്യസ്തമാണ്. കേന്ദ്ര മാനദണ്ഡ പ്രകാരം നഗര മേഖലയിൽ 900 ചതുരശ്ര അടിക്കും, മറ്റിടങ്ങളിൽ 1800 ചതുരശ്ര അടിക്കും മുകളിൽ വീടുള്ളവരും, ആയിരം ചതുരശ്ര അടിക്ക് മുകളിൽ ഫ്ലാറ്റുള്ളവരും അഞ്ചേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും സാമ്പത്തിക സംവരണത്തിന് അർഹരല്ല. എന്നാൽ, കേരളത്തിൽ ഭൂസ്വത്തിന്റെ പരിധി നഗരത്തിൽ 50 സെന്റും,മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെന്റും ഗ്രാമ പ്രദേശങ്ങളിൽ 2.50 ഏക്കറുമാണ്. വീടിന്റെ വലുപ്പം മാനദണ്ഡവുമല്ല.
പിന്നാക്ക സംവരണത്തിനും,സാമ്പത്തിക സംവരണത്തിനും ഒരു പോലെ വരുമാന പരിധി 8 ലക്ഷമാക്കുന്നതിന്റെ സാധുത ചോദ്യം ചെയ്ത സുപ്രീം കോടതി, വൈകിയ വേളയിൽ ഈ വർഷം തൽസ്ഥിതി തുടരാൻ കേന്ദ്രത്തിന് അനുമതി നൽകുകയായിരുന്നു അന്തിമ വിധി മാർച്ചിലെ തുടർവാദങ്ങൾക്ക് ശേഷമാവും ഈ സാഹചര്യത്തിൽ കേരളത്തിലെ വരുമാന പരിധിയിലും തൽക്കാലം മാറ്റം വരുത്താനാവില്ല.
മെഡിക്കൽ പി.ജി കൗൺസലിംഗ് 12 മുതൽ
ന്യൂഡൽഹി: ഈ അദ്ധ്യയന വർഷത്തെ നീറ്റ് മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട കൗൺസലിംഗ് 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു.
ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം അടിസ്ഥാനമാക്കിയാണ് കൗൺസലിംഗ്. ഒ.ബി.സിക്കാർക്കുള്ള 8 ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധി ഇക്കൊല്ലം സാമ്പത്തിക സംവരണത്തിനും ബാധകമാക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുവാദം നൽകിയിരുന്നു. കേസിൽ അടുത്ത മാർച്ചിൽ
തുടർവാദം കേട്ടശേഷമാവും അന്തിമ തീരുമാനം. പ്രവേശന സമയം ഏറെ വൈകുകയും
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, കൗൺസലിംഗ് എത്രയും വേഗം നടത്തേണ്ടതിനാൽ, മാനദണ്ഡങ്ങളിൽ ഈ വർഷം മാറ്റം വരുത്തരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |