തിരുവനന്തപുരം : ഫെബ്രുവരി 20ന് കാര്യവട്ടത്ത് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കുന്നത് കൊവിഡ് പശ്ചാത്തലത്തിൽ സംശയത്തിലായി. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ വിൻഡീസുമായുള്ള ഏകദിന ,ട്വന്റി-20 പരമ്പരകൾ ഒന്നോ രണ്ടോ വേദികളിലായി ചുരുക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.
മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20 കളുമാണ് വിൻഡീസും ഇന്ത്യയും തമ്മിൽ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത്. ജയ്പുർ(ഫെബ്രുവരി 9),കൊൽക്കത്ത(ഫെബ്രുവരി 12) എന്നിവടങ്ങളാണ് മറ്റ് ഏകദിനവേദികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് കട്ടക്കിലാണ് ആദ്യ ട്വന്റി-20.വിശാഖപട്ടണത്ത് 18നും തിരുവനന്തപുരത്ത് 20നും മറ്റ് മത്സരങ്ങളുമെന്നാണ് ബി.സി.സി.ഐ ഫിക്സ്ചർ.എന്നാൽ ആറ് വേദികളിലേക്കുമുള്ള ടീമുകളുടെ യാത്ര ഒഴിവാക്കാൻ ഏകദിനങ്ങളെല്ലാം ഒരു വേദിയിലും ട്വന്റി-20 മറ്റൊരു വേദിയിലുമായി നടത്താനാണ് സാദ്ധ്യതയെന്ന് അറിയുന്നു.
അവസാനത്തെ ട്വന്റി-20കളുടെ വേദിയാണ് തിരുവനന്തപുരമെന്നതിനാലാണ് ഇവിടെ മത്സരം നടക്കുമോ എന്നതിൽ സംശയമുള്ളത്. എന്നാൽ മൂന്ന് മത്സരങ്ങളും തുടർച്ചയായി നടത്താൻ മറ്റ് ട്വന്റി-20 വേദികളെക്കാൽ സൗകര്യം തിരുവനന്തപുരത്താണ്. അതുകൊണ്ട് തിരുവനന്തപുരത്ത് മൂന്ന് മത്സരങ്ങളും നടത്താനും സാദ്ധ്യതയുണ്ട്.കൊവിഡ് സാഹചര്യം കൂടുതൽ കടുത്താൽ മത്സരങ്ങളെല്ലാം അഹമ്മദാബാദിൽ മാത്രമായും നടത്തിയേക്കും. ഈ വർഷം ഐ.പി.എൽ മത്സരങ്ങൾ മുഴുവൻ ഇന്ത്യൻ നടത്താനുള്ള ബി.സി.സി.ഐയുടെ ശ്രമങ്ങൾക്കും കൊവിഡ് ഭീഷണിയാണ്.
കാര്യവട്ടത്ത് മത്സരം നടത്താനുള്ള പിച്ചൊരുക്കൽ ഉൾപ്പടെയുള്ള തയ്യാറെടുപ്പുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വിൻഡീസുമായുള്ള മത്സരത്തിന്റെ വേദി മാറ്റുകയാണെങ്കിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ഈ വർഷം നടക്കുന്ന പരമ്പരയിലെ ഒരു മത്സരത്തിനെങ്കിലും വേദിയാകാൻ കെ.സി.എ ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |