കാസർകോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യപെൻഷന് അപേക്ഷിക്കുന്നവരെ വട്ടംകറക്കി നഗരസഭ, പഞ്ചായത്ത് അധികൃതർ. മാനദണ്ഡങ്ങളുടെ കരുക്കിൽപെടുത്തിയാണ് അപേക്ഷകരെ പരമാവധി നിരാശപ്പെടുത്തുന്നത്. പെൻഷൻ പരമാവധി കുറക്കുന്നതിനുള്ള ഗൂഢനീക്കമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
സ്വന്തമായി നാലുചക്ര വാഹനവും ഇരുനില വീടും ഉണ്ടെന്ന് പറഞ്ഞാണ് വാർദ്ധക്യകാല, വിധവ പെൻഷനുകൾ പലർക്കും നിഷേധിക്കുന്നത്. 2020 ലെ പുതുക്കിയ മാനദണ്ഡപ്രകാരം ഇക്കാര്യങ്ങൾ നിർബന്ധമായി പാലിക്കണമെന്നാണ് അപേക്ഷകൾ തള്ളുമ്പോൾ അധികൃതരുടെ വാദം. ഇന്ദിരാഗാന്ധി ദേശീയ സാമൂഹ്യ പെൻഷൻ അനുവദിക്കുന്നതിന് 16 നിബന്ധനകളാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വന്തമായി ഒരു വരുമാനവും ഇല്ലാത്ത പാവങ്ങളെയും രാഷ്ട്രീയകളിയുടെ പേരിലും അധികൃതർ തള്ളുന്നുണ്ട്. നഗരസഭകളിൽ വാർഡ് കൗൺസിലർമാരും പഞ്ചായത്തുകളിൽ മെമ്പർമാരും അപേക്ഷകൾ പരിശോധിച്ച് ഉചിതമായ നടപടിക്ക് ശുപാർശ ചെയ്യണം. എന്നാൽ പല അപേക്ഷകളിലും ഇവർ കൈമലർത്തുകയാണ്.
2014ലെ നിയമസഭ ഉറപ്പ്
എ.പി.എൽ, ബി.പി.എൽ വിത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നിലവിൽ വാർദ്ധക്യകാല പെൻഷൻ കിട്ടുമെന്ന് 2014ൽ നിയമസഭ ചോദ്യത്തിന് അന്നത്തെ മന്ത്രി ഡോ.എം.കെ.മുനീർ പറഞ്ഞ മറുപടി. പ്രായപൂർത്തിയായ ആൺമക്കൾ ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ലഭിക്കാത്ത മാതാപിതാക്കൾക്കും വാർദ്ധക്യകാല, വിധവ പെൻഷനുകൾക്ക് അർഹതയുണ്ടെന്ന് സർക്കാർ സർക്കുലറും ഇറക്കിയിരുന്നു.
ഇങ്ങനെ നിരവധി
കാസർകോട് നഗരസഭ കൊറക്കോട് സ്വദേശിയുടെ വാർദ്ധക്യ പെൻഷന് അപേക്ഷ തള്ളി
കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന വിധവയുടെ അപേക്ഷ കാഞ്ഞങ്ങാട് നഗരസഭ തള്ളിയത് മൂന്നുതവണ
. പയ്യന്നൂർ മമ്പലം സ്വദേശിയായ മുൻ ബീഡി തൊഴിലാളി നൽകിയ അപേക്ഷ തള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |