ആലത്തൂർ: അതിർത്തി തർക്കത്തെ തുടർന്ന് ഗൃഹനാഥൻ അടിയേറ്റ് മരിച്ചു. തരൂർ തോണിപ്പാടം വാവുളള്യാപുരം അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് (63) മരിച്ചത്. അയൽവാസികളായ അബ്ദുൾ റഹിമാൻ (52), മകൻ ഷാജഹാൻ (27), പ്രായപൂർത്തിയാവാത്ത മറ്റൊരു മകൻ എന്നിവരെ ആലത്തൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് വഴക്ക് ആരംഭിച്ചത്.
അബ്ദുൾ റഹിമാന്റെ വീട്ടിലെ പശുവിനെ കഴുകുന്ന വെള്ളം ബാപ്പുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുകുന്നത് സംബന്ധിച്ച് നവംബർ 16ന് തർക്കമുണ്ടായിരുന്നു. സംഘർഷത്തിൽ ബാപ്പുട്ടിയുടെ കൈയ്യിലെ എല്ല് പൊട്ടുകയും ആ കേസിൽ അബ്ദുൾ റഹിമാൻ ജയിലിലുമായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച്ച ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ബാപ്പുട്ടിയെയും ഭാര്യ ബീക്കുട്ടി (56), മക്കളായ സലീന (37), ഷമീറ (33) എന്നിവരെയും കമ്പിവടി കൊണ്ടും കാഞ്ഞിരത്തറി കൊണ്ടും തലയ്ക്കും വാരിയെല്ലിനും അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാപ്പുട്ടിയെ ജില്ലാ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച രാത്രി 11:30 ഓടെ മരിച്ചു. മകൾ ഷമീറയ്ക്ക് തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം ബാപ്പുട്ടിയുടെ മൃതദേഹം തോണിപ്പാടം അമ്പാട്ടുപറമ്പ് പുതുക്കുള്ളി പള്ളി കബർസ്ഥാനിൽ കബറടക്കി. മരുമക്കൾ: ഫൈസൽ, ഷാജഹാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |