മൂന്നാർ: പ്രണയനൈരാശ്യത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്പെന്റ് ചെയ്തത്. മൂന്നാർ സ്വദേശിയായ ഷീബ ഏയ്ഞ്ചൽ റാണി (27) മരിച്ച സംഭവത്തിലാണ് നടപടി. നേരത്തെ വിവാഹിതനായ ശ്യാംകുമാർ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഡിസംബർ 31നാണ് ഷീബ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുവതി കടുത്ത മാനസിക പ്രശ്നത്തിലായിരുന്നതായി വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചവരെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തുടർന്ന് ഇത് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാറുമായി അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തി. 2018ൽ ശ്യാംകുമാർ മൂന്നാറിൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവറായിരിക്കെ പെൺകുട്ടിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയിടപ്പെട്ട് ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് ബന്ധം തുടർന്നത് വീട്ടുകാർ അറിഞ്ഞതുമില്ല. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെൺകുട്ടി അറിയുന്നത്. ഇടയ്ക്ക് വഴക്കിട്ട് ഭാര്യ പിണങ്ങി പോയിരുന്നതിനാൽ വിവാഹമോചനം നേടി ഷീബയെ കല്യാണം കഴിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഭാര്യ അധികം വൈകാതെ തന്നെ തിരിച്ചെത്തി. ഇക്കാര്യം ഷീബയെ അറിയിക്കാൻ പൊലീസുകാരൻ തയ്യാറായില്ല. ഈ വിവരം അറിഞ്ഞതോടെ ശ്യാം തന്നെ വഞ്ചിച്ചെന്ന നോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. തുടരന്വേഷണം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |