സിൽവർ ലൈൻ കേരളത്തിൽ പത്തുവർഷം മുൻപ് തന്നെ ചെയ്യേണ്ടിയിരുന്ന പദ്ധതിയാണ്. പലരൂപത്തിൽ ഗർഭത്തിൽ തന്നെയിരുന്ന് അത് പലകുറി അലസിപ്പോയി. ഹരിതവേഗ ഗതാഗതത്തിൽ കേരളത്തിൽ നടക്കാതെപോയ മൂലധനനിക്ഷേപം ഇന്ന് നമ്മുടെ ദേശീയപാതകളെ അക്ഷരാർത്ഥത്തിൽ 'ചോക്ക് പോയിന്റുകളും" വലിയ മലിനീകരണ സ്രോതസുകളും മരണക്കെണികളുമാക്കി മാറ്റിയിരിക്കുന്നു.
പൊതു സ്വകാര്യബസ് ഗതാഗതം ദുർബലമായ കഴിഞ്ഞ വർഷങ്ങളിൽ സ്വകാര്യ പാസഞ്ചർ കാറുകൾ, എൽ.എം.വി. , എസ്.യു.വി എന്നിവ സംസ്ഥാനത്ത് പെറ്റുപെരുകി, ഇന്ന് പ്രതിവർഷം 10 ശതമാനത്തിൽ വളർച്ചയിൽ കുറഞ്ഞത് രണ്ടുലക്ഷം പാസഞ്ചർ കാറുകൾ സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാസഞ്ചർ കാർ വിപണിയിൽ ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും വിപുലമായ വിപണി 2000 കിലോമീറ്ററിൽ താഴെ മാത്രം ഹൈവേകളുള്ള കേരളമാണ്. കാർ വാങ്ങാനായി മാത്രം 15,000 കോടി രൂപയും മെയിന്റനൻസിനായി 10,000 കോടിയിൽപ്പരം രൂപയും മലയാളി പ്രതിവർഷം ചിലവിടുന്നു. 1000 പൗരന്മാർക്ക് 406 വാഹനങ്ങളുള്ള കേരളം (യു.എസ്.എ.യിൽ 540 മാത്രം) 37 ലക്ഷം പാസഞ്ചർ കാറുകളുമായി 2040 ൽ 60 ലക്ഷം കാറുകളോടെ ശരാശരി ദേശീയപാത യാത്രാസമയം കുറഞ്ഞത് 810 മണിക്കൂറായി കൂട്ടാനുള്ള ക്യൂവിലാണ്. കാറുകൾ പുറന്തള്ളുന്ന സ്ഥിരമായ കാലാവസ്ഥാമാറ്റം വരുത്തുന്ന കാർബൺവാതകങ്ങളുടെ ദൂഷ്യം വേറെ. ഇവയുണ്ടാക്കുന്ന ശ്വാസകോശാർബുദത്തിന്റെ വർദ്ധനയ്ക്കൊപ്പം 40,000 വാഹനാപകടങ്ങളും 4000 ശരാശരി മരണങ്ങളും ഈ ക്രമാതീതമായി വർദ്ധിച്ച കാർ വിപണി ഉളവാക്കുന്നു. ഈ അപകടങ്ങളുടെ ചികിത്സാ ക്രമീകരണം, ആംബുലൻസുകൾ, ഇൻഷ്വറൻസ് തുക എന്നിവയൊന്നും ഗതാഗതപ്രശ്നത്തിൽ നമ്മൾ തീരെ കണക്കിലെടുക്കുന്നുമില്ല. അതൊരു 'ബിസിനസ്സ് അസ് യൂഷ്വൽ" ആയി എടുക്കുന്നു, സഹിക്കുന്നു.
കേരളത്തിലെ പാസഞ്ചർ കാർ വിപണനം 10ശതമാനമെങ്കിലും പ്രതിവർഷം കുറയ്ക്കാൻ പുതിയ അതിവേഗ പാതയ്ക്കു കഴിയും. അതായത് 2500 കോടി രൂപ പ്രതിവർഷം കാർ വാങ്ങലിൽത്തന്നെ മലയാളികൾക്കു ലാഭിക്കാം. മുഴുവനും കേരളത്തിനു പുറത്തേക്കു നിക്ഷേപിക്കുകയാണ് ഈ പണം. അതിവേഗപാതയുടെ പാർക്കിംഗ് / കൺജഷൻ ചാർജ്ജ് / യൂസർ ഫ്രീ / വാല്യൂ കാപ്ചർ ഇനങ്ങളിലൂടെ ഇത് ഭാഗികമായി പൊതു ഖജനാവിലേക്കു ലഭ്യമാക്കാം. ഒപ്പം നഗരങ്ങളിലെ ഡൗൺ ടൗൺ/സിറ്റി സെന്ററുകളിലെങ്കിലും വാഹനങ്ങൾക്ക് പാർക്കിംഗ് കൺജഷൻ ചാർജ്ജ് നിർബന്ധമാക്കാവുന്നതാണ്.
സിൽവർ ലൈൻ പ്രതികിലോമീറ്റർ ഏതാണ്ട് മൂന്ന് രൂപ ടിക്കറ്റിംഗ് ചാർജ്ജ് പ്രതീക്ഷിക്കുന്നത് ശരാശരി വൈദ്യുതി യൂണിറ്റിന് ആറ് രൂപ പ്രതീക്ഷിച്ചിട്ടാണ്. കെ.എസ്.ഇ.ബി. ഇപ്പോൾ സോളാർ 2.44 രൂപ പ്രതിയൂണിറ്റിന് സോളാർ വൈദ്യുതി സംരംഭകരിൽ നിന്നും വാങ്ങുന്നുണ്ട്. ശരാശരി 3.50 രൂപയ്ക്ക് എങ്കിലും ഹരിത വൈദ്യുതിയും പീക്കിൽ 78 രൂപയ്ക്ക് വൈദ്യുതിയും ലഭിച്ചാൽ സിൽവർ ലൈനിന്റെ ഇലക്ട്രിക് ട്രാക്ഷൻ ഭദ്രമായി. സ്വന്തം സ്ഥലത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുകയോ മത്സരാധിഷ്ഠാനത്തിൽ സ്വകാര്യ സോളാർ സംരംഭകരിൽ നിന്നും വാങ്ങിയോ കെ.എസ്.ഇ.ബി. യുടെ ഫ്ളോട്ടിംഗ് സോളാർ പദ്ധതികളിൽ നിക്ഷേപിച്ചോ കെ-റെയിലിനും സമാനസ്ഥിതിയിലുള്ള കെ.എം.ആർ.എല്ലിനും സിയാലിനും ഒക്കെ ഹരിത വൈദ്യുതി വാങ്ങാം, ഏറ്റവും വലിയ തുടർച്ചെലവ് ഏറക്കുറെ നിയന്ത്രിക്കാം. വൈദ്യുതി വിപണിയിൽ വയബിലിറ്റി ഗ്യാപ്പ് അടിസ്ഥാനത്തിൽ ഈ ഗതാഗത പദ്ധതികൾ തുടക്കത്തിലേ നിക്ഷേപിക്കുന്നത് ഉചിതമായിരിക്കും.
പത്തുവർഷത്തിനപ്പുറം ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും 33,000 രൂപ കടബാദ്ധ്യത തിരിച്ചറിവു വരുംവരെ ഏല്പ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്നും ചിലർ പരാതിപ്പെടുന്നുണ്ട്. അതിവേഗപ്പാതയില്ലെങ്കിൽ 200 കിലോമീറ്റർ താണ്ടാൻ തന്നെ ആ ഭാവിശിശുവിന് ശരാശരി 10 മണിക്കൂർ വേണം. തന്മൂലം ടൂറിസവും ചെറുകിട കച്ചവടവും വ്യവസായവും തൊഴിൽ ലഭ്യതയും അതിലൂടെ കുറഞ്ഞ, 33,000 രൂപ പ്രതിശീർഷം ചെലവിട്ടാലും പരിഹരിക്കാൻ കഴിയാത്ത വിചിത്രമായ ഒരു രാവണൻ കോട്ടയിലായിരിക്കും ആ കേരളീയശിശു പെട്ടുപോവുക. അപ്പോഴത് പരിഹരിക്കാൻ നിലവിലെ അടങ്കലിന്റെ 34 മടങ്ങ് ചെലവെങ്കിലും വരും. അതാണ് നിലവിൽ പദ്ധതി അടിസ്ഥാനപരമായി ഗുണകരമാണെന്നു കാണേണ്ടിവരുന്നത്.
ഒപ്പം പുനരുജ്ജീവിപ്പിച്ച് ആഴം കൂട്ടിയ ജലഗതാഗത പാതയും വാണിജ്യ ഉപയോഗത്തിലേക്കും സമഗ്ര നഗരവത്കരണത്തിലേക്കും കൊണ്ടുവരേണ്ടതുണ്ട്. ടൂറിസവുമായി ഘടിപ്പിച്ചാൽ വലിയ വാണിജ്യ-തൊഴിൽ നേട്ടമുണ്ടാക്കാവുന്ന അവസരങ്ങളായാണ് കേവലം ആളോഹരി കടമായിട്ടല്ല ഈ വികസന പദ്ധതികളെ കാണേണ്ടത്. ചെലവും ഗുണവും താരതമ്യത്തിൽ കാണണം. മലിനീകരണം വളരെ കുറഞ്ഞ, അപകടം താരതമ്യേന കുറഞ്ഞ പരിസ്ഥിതി സാഹചര്യത്തിന്റെ മെച്ചം വേറേയും. 33,000 രൂപ പ്രതിശീർഷ കടത്തിന്റെ പലമടങ്ങ് പ്രത്യക്ഷ /പരോക്ഷ നേട്ടസാദ്ധ്യത നിലവിൽ പദ്ധതിക്കുണ്ട് എന്നതു മറക്കരുത്.
വികസിപ്പിച്ചുവരുന്ന ജലപാതയുടെ വേഗ ഗതാഗത സാദ്ധ്യതയും വേണ്ട ടെക്നോളജി വിന്യാസത്തോടെ പഠിക്കണം. 'റോറോ" സംവിധാനം ഈ പദ്ധതിയിലും ഒരുക്കിയാൽ 30ശതമാനം നിലവിലെ ഹൈവേ വാഹന ഗതാഗതം നമുക്ക് 10 വർഷത്തിൽ വേഗതീവണ്ടി – ജലപാതയിലേക്കു മാറ്റാം. ഇന്ധനമടക്കമുള്ള വ്യാവസായിക ഉത്പന്നങ്ങൾ ജലപാതയിലേക്ക് മാറി ഹൈവേ വിട്ടൊഴിയുകയാണെങ്കിൽ പൊതുഗതാഗതം ഇനിയും ഏറെ സുരക്ഷിതമാകും.
(അഭിപ്രായം വ്യക്തിപരം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |