ആലപ്പുഴ: മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർ കരുതിയിരിക്കുക, മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിങ്ങളുടെ പിന്നാലെയെത്തും. ഒരിടവേളയ്ക്ക് ശേഷം ഭക്ഷ്യവസ്തുക്കളിൽ അമിതമായി മായം കലർത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
മീനിൽ ഫോർമാലിൻ, അമോണിയ, ക്ലോറിൻഡയോക്‌സൈഡ്, കോഴിയിറച്ചിയിൽ ആന്റിബയോട്ടിക്, കറിപൗഡർ - പഴങ്ങൾ എന്നിവയിൽ കീടനാശനി, കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ തുടങ്ങിയ പരാതികൾ വ്യാപകമായതോടെയാണ് അത്യാവശ്യ പരിശോധനാ സജ്ജീകരണങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയിൽ മായം കണ്ടെത്തുന്നതിന് നേരത്തെ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ ലാബുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പരിശോധനാ ഫലം ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കണം. ഇത് കുറ്റവാളികൾക്കും സഹായകമായി.
നിലവിൽ സ്ട്രിപ്പ് പരിശോധനാ സംവിധാനം ജില്ലയിൽ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ആവശ്യത്തിന് സിഫ്ട് സ്ട്രിപ്പ് കിറ്റുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതിനാലാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. ഉടൻ പരിശോധ നടത്തി ഫലം ലഭിക്കുമെന്നതിനാൽ കർശന നടപടി സ്വീകരിക്കാനും കഴിയും. കഴിഞ്ഞ മാസം ജില്ലയിൽ സ്ട്രിപ്പ് രീതിയിൽ നടത്തിയ പരിശോധനയിൽ മത്സ്യമാർക്കറ്റുകളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ പിടികൂടിയിരുന്നു.
വല കാലിയായിട്ടും വിപണിയിൽ ചാകര
1. ജില്ലയിൽ ചൂട് വർദ്ധിച്ചതോടെ മത്സ്യക്ഷാമം രൂക്ഷം
2. എന്നിട്ടും വിപണിയിൽ മത്തിയും അയലയും സുലഭം
3. വിൽക്കുന്നത് ആഴ്ചകൾ പഴക്കമുള്ള മത്സ്യം
4. വലിയതോതിൽ മായം കലർന്നിട്ടുണ്ടെന്ന് ആക്ഷേപം
5. എത്തിക്കുന്നത് ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന്
വില
മത്തി: 350
അയല: 300
''''
പരാതി വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറി ഉടനെത്തും. മത്സ്യം, പാൽ, വെള്ളം, പഴം എന്നിവയിലെ മായം ഉടൻ കണ്ടെത്താനാവും.
ശ്രീകുമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |