SignIn
Kerala Kaumudi Online
Friday, 19 April 2024 7.18 PM IST

ഭാര്യയേയും വളർത്തുമകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി

sony-and-rayan-

കോന്നി: വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ ഭാര്യയെയും വളർത്തു മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സ്കറിയ (52), ഭാര്യ റീന (44), ഇവരുടെ ദത്തുപുത്രൻ റയാൻ (8) എന്നിവരാണ് മരിച്ചത്. റീനയുടേയും റയാന്റെയും ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. എന്നാൽ, ഇവരെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് പോസ്റ്റുമോർട്ടത്തിനുശേഷമേ വ്യക്തമാകൂ. ഇവരുടെ രണ്ടുദിവസം പഴക്കമുള്ള മൃതദേഹങ്ങൾ കിടപ്പുമുറിയിലാണ് കണ്ടത്. സോണിയുടെ മൃതദേഹം ഇതേമുറിയിൽ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. എന്നാൽ മൃതദേഹത്തിന് അധികം പഴക്കം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ മൂന്നുദിവസങ്ങളായി ഇവരെ വീടിനു പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോൺ ചെയ്‌തെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് സമീപവാസി ഇന്നലെ രാവിലെ വീട്ടിലെത്തി ജനാലയിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മൃതശരീരങ്ങൾ കാണപ്പെട്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അടച്ചിട്ടിരുന്ന വീടിന്റെ മുൻപിലെ ഗ്രില്ലിന്റെ താഴ് പൊളിച്ചാണ് അകത്തു കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വേലക്കാരിയോട് അടുത്ത ദിവസങ്ങളിൽ വീട്ടിൽ വരേണ്ടായെന്നും കൊല്ലത്തു പോവുകയാണെന്നും സോണി പറഞ്ഞിരുന്നു.

വിദേശത്തായിരുന്ന സോണി അടുത്തിടെയാണ് നാട്ടിലെത്തിയത്. കുവൈറ്റിൽ ഇയാൾക്ക് ഉണ്ടായിരുന്ന ബിസിനസിൽ രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടിലെത്തിയശേഷം സോണി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. സോണിയുടെ പിതാവ് അടുത്തിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടവും രോഗവുമാകാം സോണിയെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മക്കളില്ലാതിരുന്ന ദമ്പതികൾ റയാനെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.