കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ സംസ്ഥാനപാതയിലെ ഏച്ചൂർ സി.ആർ പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ഭദ്രനെന്ന് അറിയപ്പെടുന്ന മഹേഷ്, ഗിരീശൻ, സിബിൻ എന്നിവരെയാണ് പൊലീസ് ഇൻസ്‌പെക്ടർ സത്യനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരൻ പ്രദീപിനാണ് മർദ്ദനമേറ്റത്. സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട് പ്രദീപൻ ഏച്ചൂർ സ്വദേശിക്ക് നല്കാനുള്ള കമ്മിഷൻ 25,000 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഇയാളുടെ നിർദ്ദേശ പ്രകാരമാണ് പ്രദീപനെ മർദ്ദിച്ചത്. ഇതുതടയാൻ ചെന്ന മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിക്രമത്തിനിടെ ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം അക്രമം തുടർന്ന ശേഷമാണ് മൂവരും മടങ്ങിയത്. പണം കിട്ടാനുണ്ടായിരുന്ന ഏച്ചൂർ സ്വദേശിയും മറ്റൊരാളും മഹേഷിന്റെ കൂടെയുണ്ടായിരുന്നു. സംഭവത്തിൽ പെട്രോൾ പമ്പ് മാനേജർ നൽകിയ പരാതിയിലാണ് ചക്കരക്കൽ പൊലിസ് കേസെടുത്തത്. പമ്പിലെത്തിയ യാത്രക്കാരിലൊരാൾ അക്രമ ദൃശ്വങ്ങൾ മൊബൈലിൽ പകർത്തി. മഹേഷിനെതിരെ മറ്റു സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |