അബുജ: നൈജീരിയയിൽ കഴിഞ്ഞയാഴ്ചയുണ്ടായ സായുധാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്താണ് അക്രമികൾ ജനങ്ങളെ കൂട്ടക്കുരുതി ചെയ്തതെന്ന് രാജ്യത്തെ മാനവിക മന്ത്രാലയ വക്താവ് ഉമർ ഫാറൂഖ് അറിയിച്ചു. ആക്രമികളെ ഭയന്ന് പതിനായിരത്തോളം പേർ ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് സംഫാറയിലെ എട്ടു ഗ്രാമങ്ങളിൽ 300ലേറെ തോക്കുധാരികൾ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളിൽ 30 ആളുകൾ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകൾക്കാണ് ആക്രമികൾ തീയിട്ട് നശിപ്പിച്ചത്. പിന്നീട് ബുധനാഴ്ച അങ്ക, ബുകായും ജില്ലകളിലെ 10 ഗ്രാമങ്ങളിലും ആക്രമണം നടത്തി. അതേ സമയം വിവരമറിഞ്ഞയുടൻ സൈന്യം സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തെന്നാണ് വിവരം. ആക്രമികളെ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ഗുസാമി കാടുകളിലും സംഫാറയിലെ സാംറെ ഗ്രാമത്തിലും സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മുഖ്യനേതാക്കളെയടക്കം നൂറിലധികം അക്രമികളെ കൊലപ്പെടുത്തി. അതേ സമയം വടക്കുപടിഞ്ഞാറൻ നൈജീരിയൻ സംസ്ഥാനമായ കെബ്ബിയിൽ നിന്ന് അക്രമികൾ തട്ടിക്കൊണ്ടു പോയ 30 വിദ്യാർത്ഥികളെ മോചിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നത് സർക്കാരിന് തലവേദനയായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |