തിരുവനന്തപുരം: കൂടുതൽ ലാഭവിഹിതം കിട്ടുന്ന ബ്രാൻഡുകൾക്ക് മാത്രം മുൻഗണന നൽകിയാൽ മതിയെന്ന തീരുമാനവുമായി ബിവറേജ് കോർപ്പറേഷൻ. ആവശ്യക്കാരുണ്ടെങ്കിലും കോർപ്പറേഷന് അധികവിഹിതം നൽകാത്ത ബ്രാൻഡുകൾ പരിഗണിക്കില്ല. ഷോപ്പുകളിൽ പ്രദർശിപ്പിക്കാൻ പോലും ഇത്തരം ബ്രാൻഡുകൾ എടുക്കേണ്ടതില്ലെന്നാണ് ജീവനക്കാർക്ക് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം.
കോർപ്പറേഷന് കൂടുതൽ കമ്മിഷൻ നൽകി വിൽപ്പനയ്‌ക്കെത്തിച്ചവ പെട്ടെന്ന് വിറ്റുതീർക്കാനാണ് തീരുമാനം. ഒരു ബ്രാൻഡിന് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്; സാക്ഷാൽ ജവാന്. ആദ്യമായാണ് ഒരു പ്രത്യേക ബ്രാൻഡിന്റെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന രീതി ബെവ്‌കോ സ്വീകരിക്കുന്നത്.
കൂടുതൽ വിൽപ്പന നേടുമ്പോഴും തുച്ഛമായ ലാഭവിഹിതമാണ് പ്രാധാന ബ്രാൻഡുകളുടെ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് നൽകിയിരുന്നത്. ഇത്തരത്തിൽ 14 കമ്പനികളാണ് സംസ്ഥാനത്തെ മദ്യക്കച്ചവടത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചത്. പുതിയ ബ്രാൻഡുകൾ വിൽപ്പനയ്ക്ക് എത്തിക്കണമെങ്കിൽ 21 ശതമാനം ഇടനില വിഹിതം കോർപ്പറേഷന് നൽകേണ്ടിയിരുന്നു. വിൽപ്പന നേടിക്കഴിഞ്ഞാൽ ഏഴുശതമാനം നൽകിയാൽമതി. ഇങ്ങനെ വിൽപ്പനനേടിയ പുതിയ കമ്പനികൾ കോർപ്പറേഷന് കൂടുതൽ ലാഭംനൽകാൻ സന്നദ്ധരാണെങ്കിലും അവരുടെ ഉത്പന്നങ്ങൾക്ക് വിപണി കിട്ടാത്ത അവസ്ഥയായിരുന്നു. ജീവനക്കാരും ഇതിൽ ഒത്തുകളിച്ചുവെന്നാണ് ആക്ഷേപം.
ഇത് നിറുത്തലാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ബെവ്കോ ലക്ഷ്യമിടുന്നത്. 10,000 കെയ്സ് മദ്യം വിൽക്കുന്ന കമ്പനികൾ 10 ശതമാനവും അതിൽ കൂടുതൽ വിൽക്കുന്നവർ 20 ശതമാനവും കമ്മിഷൻ നൽകണമെന്ന വ്യവസ്ഥ പുതിയ ടെൻഡറിൽ ചേർത്തിട്ടുണ്ട്. ബിയറിന് വിൽപ്പനയ്ക്കനുസരിച്ച് 30 ശതമാനംവരെയാണ് കമ്മിഷൻ ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |