മെൽബൺ: വാക്ഡിൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയയിൽ തടഞ്ഞുവയ്ക്കുകയും വിസ റദ്ദാക്കുകയും ചെയ്ത കേസിൽ ഓസീസ് സർക്കാരിനെതിരായി സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിജയം. വിസ റദ്ദാക്കിയ നടപടി ഫെഡറൽ സർക്യൂട്ട് കോടതി മരവിപ്പിച്ചു. തടഞ്ഞുവച്ചിരിക്കുന്ന താരത്തെ ഉത്തരവ് പുറത്തുവന്ന് 30 മിനിട്ടിനകം വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഓസ്ട്രേലിയൻ സർക്കാർ താരത്തിന് പോകാൻ അനുമതി നൽകുകയായിരുന്നു.
ഇതോടെ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിന് ഈ മാസം 17ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ സാധിക്കും. ജോക്കോവിച്ചിന്റെ അപ്പീൽ കോടതി തള്ളിയിരുന്നെങ്കിൽ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുന്നതിന് പുറമേ ഓസ്ട്രേലിയയിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്കും നേരിടേണ്ടി വരുമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞത്. കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു ഓസീസ് സർക്കാരിന്റെ തീരുമാനം. തുടർന്ന് ഏഴുമണിക്കൂർ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നാലെ വിസ റദ്ദാക്കുകയുമായിരുന്നു. വാക്സിൻ സ്വീകരിക്കാത്തവരെ ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡിസംബറിൽ കൊവിഡ് പിടിപെട്ടതിനാലാണ് വാക്സിൻ സ്വീകരിക്കാതിരുന്നതെന്നും ഇളവ് ലഭിച്ചതിനാലാണ് ഓസ്ട്രേലിയയിലേയ്ക്ക് യാത്ര തിരിച്ചതെന്നും ജോക്കോവിച്ചിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡോസുകൾ പൂർണമായും സ്വീകരിച്ചിട്ടില്ലെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാൻ അധികൃതർ ഇളവ് നൽകിയെന്ന് ജോക്കോവിച്ചും യാത്രയ്ക്ക് മുൻപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. തന്റെ 21ാം ഗ്രാൻസ്‌ലാം കിരീടത്തിനായുള്ള മുന്നൊരുക്കത്തിലാണ് ജോക്കോവിച്ച് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |