അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നടത്തിയ
ശ്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ആക്രമിക്കപ്പെട്ട നടി
അഞ്ച് വർഷമായുള്ള നിശബ്ദത വെടിഞ്ഞ്, നീതി ലഭിക്കാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനുമായുള്ള തന്റെ പോരാട്ടം തുടരുമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി. തന്റെ വ്യക്തിത്വം തന്നെ അടിച്ചമർത്തപ്പെട്ടെന്നും തന്നെ അവഹേളിക്കാനും ഒറ്റപ്പെടുത്താനും പലരും ശ്രമിച്ചിട്ടുണ്ടെന്നും നടി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ, ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെ ഒരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി."
ധൈര്യം എന്ന കുറിപ്പ്
പങ്കുവച്ച് പൃഥ്വിരാജ്
നടിയെ ആക്രമിച്ച സംഭവത്തിൽ മലയാള സിനിമാലോകത്തെ ഒരു വിഭാഗം പേർ നടിക്ക് ശക്തമായ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 'ധൈര്യം" എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നടിയുടെ പോസ്റ്റ് പങ്കുവച്ചത്. പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിംഗൽ, ആഷിഖ് അബു, സുപ്രിയ മേനോൻ, മൃദുല മുരളി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, ഗീതു മോഹൻദാസ്, അഞ്ജലി മേനോൻ തുടങ്ങിയ താരങ്ങളും പിന്തുണയുമായി രംഗത്ത് വന്നു.
2017 ഫെബ്രുവരി 17 ന് ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് നടിയ്ക്കു നേരെ ആക്രമണം ഉണ്ടായത്. നടി അക്രമിക്കപ്പെട്ടതിനെത്തുടർന്ന് സിനിമാ മേഖലയിലുള്ള നിരവധി വനിതകളാണ് തങ്ങൾ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുണ്ടെന്ന പരാതിയുമായി മുന്നോട്ടുവന്നത്. സിനിമ മേഖലയിലെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച്, സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായായി രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടു വർഷമായിട്ടും തുടർനടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലെ അംഗങ്ങൾ ദിവസങ്ങൾക്കുമുൻപ് രംഗത്തുവന്നിരുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപിനും മറ്റ് അഞ്ചുപേർക്കുമെതിരെ ക്രൈംബ്രാഞ്ച് വിഭാഗം കേസെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് തുടങ്ങിയവരാണ് മറ്റ് പ്രതികൾ. വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ലോറി കയറ്റി
കൊലപ്പെടുത്താൻ
ശ്രമിച്ചെന്ന്
ആലപ്പി അഷറഫ്
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ആലപ്പി അഷറഫ് . അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച പോലെ തന്നെയും ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ആലപ്പി അഷറഫ് അറിയിച്ചു. 'കുട്ടനാടൻ മാർപാപ്പ" എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയ ദിലീപിന്റെ ഉറ്റസുഹൃത്തായ സംവിധായക നടൻ, നടിയെ ആക്രമിച്ച കേസിനെക്കുറിച്ച് സംസാരിക്കവേ, ആലപ്പി അഷറഫിന്റെ പേര് പരാമർശിക്കപ്പെട്ടു. ആ പേര് കേട്ട ഉടൻ അയാൾ ക്ഷുഭിതനായി, 'ആലപ്പി അഷറഫ് അവനെ ലോറി കയറ്റി കൊല്ലണം" എന്ന ഭീഷണി മുഴക്കിയെന്നാണ് ആരോപണം. സെറ്റിലുണ്ടായിരുന്ന ചിലർ തന്നെ വിളിച്ച് സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. അന്ന് അത് കാര്യമാക്കി എടുത്തില്ലെങ്കിലും ഇപ്പോൾ അത് കാര്യമായി കാണുന്നു. എന്നാൽ തനിക്ക് ഭയമില്ല. ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും. മരണം വരെ നീതിക്കായി അവൾക്കൊപ്പം എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
മുൻകൂർ
ജാമ്യം തേടി
ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്നത് കള്ളക്കഥയാണെന്നും പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു. ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ദിലീപിന്റെ മറ്റൊരു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |