കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പങ്കാളികളെ കൈമാറുന്ന സംഘത്തിന് പിന്നിൽ സംസ്ഥാനതല റാക്കറ്റ്. കോട്ടയം പത്തനാട് സ്വദേശിയായ യുവതി സ്വകാര്യ യൂട്യൂബ് ചാനലിൽ നടത്തിയ വെളിപ്പെടുത്തലോടെയാണ് വിവരം പുറത്തായത്. ഇവർ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ശബ്ദത്തിൽ നിന്ന് ആളെ മനസിലാക്കിയ ബന്ധു നൽകിയ ധൈര്യത്തിലായിരുന്നു ഭർത്താവിനെതിരെ ചങ്ങനാശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന് യുവതി പരാതി നൽകിയത്.
ഒമ്പതുപേർ ഇവരെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ആറ് പേർ പിടിയിലായി. കൊല്ലം സ്വദേശിയായ ഒരാൾ സൗദിയിലേക്ക് കടന്നു. പങ്കാളികളില്ലാതെ എത്തുന്നവരും (സ്റ്റഡ്) പീഡിപ്പിച്ചിരുന്നു. ഇവർ 14,000 രൂപ നൽകണമെന്നാണ് ധാരണ. ഗ്രൂപ്പുകളിലുള്ള ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏഴ് ഗ്രൂപ്പുകളിലായി അയ്യായിരം അംഗങ്ങളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് മുമ്പ് പങ്കാളികളെ കൈമാറാൻ തയ്യാറായവരും, ഇരുപതു വർഷം കഴിഞ്ഞവരും വരെ ഗ്രൂപ്പിലുണ്ട്.
സഹികെട്ട് പരാതി നൽകി
സഹികെട്ടാണ് ഭർത്താവിനെതിരെ യുവതി പരാതി നൽകിയത്. രണ്ട് വർഷം സഹിച്ചു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കപ്പിൾ മീറ്റ് കേരള എന്ന ആപ്പ് വഴിയായിരുന്നു പ്രധാന പ്രവർത്തനം. ഉന്നതരുടെ പ്രൊഫഷണലുകളടക്കം നിരവധിപ്പേർ പൊലീസ് നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.
കൊച്ചിയും സ്വാപ്പിംഗ് കേന്ദ്രം
ആദ്യം കുടുംബ സുഹൃത്താകും,
'ഒറിജിനലെങ്കിൽ' കൈമാറ്റം
കൊച്ചി: ആദ്യം വീട്ടിലെത്തി കുടുംബാംഗങ്ങളെയടക്കം പരിചയപ്പെടും. ചുറ്റുപാടെല്ലാം മനസ്സിലാക്കി കുടുംബ സുഹൃത്തുക്കളെപ്പോലെ സന്ദർശനം പതിവാക്കുന്നതാണ് രണ്ടാം ഘട്ടം. സാമൂഹ്യ മാദ്ധ്യമം വഴി താത്പര്യം അറിയിച്ച ആളുടേത് യഥാർത്ഥ ഭാര്യയാണോയെന്ന് ഇപ്രകാരം ഉറപ്പുവരുത്തി, തട്ടിപ്പല്ലെന്ന് പരസ്പരം ബോദ്ധ്യപ്പെട്ടാൽ മുൻധാരണ പ്രകാരം പങ്കാളികളെ കൈമാറും! സാമൂഹ്യ മാദ്ധ്യങ്ങൾ വഴി കൊച്ചിയിൽ അതീവ രഹസ്യമായി നടക്കുന്ന വൈഫ് സ്വാപ്പിംഗ് (പങ്കാളികളെ പങ്കുവയ്ക്കൽ) ഈ വിധമാണ്.
സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കൊച്ചിയിൽ പരിശോധന നടത്തിയെങ്കിലും സ്വാപ്പിംഗ് സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല. സമൂഹത്തിൽ ഉന്നതരടക്കം നിരവധിപ്പേർ സംഘത്തിലുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ അതീവ രഹസ്യമായാണ് ഇടപാട്. എറണാകുളത്തും ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കോട്ടയം കറുകച്ചാലിലെ സ്വാപ്പിംഗ് കേസ് പ്രതികളുടെ മൊഴി.
ആവിയായ കേസ്
ഏതാനും വർഷം മുമ്പ് കൊച്ചി സിറ്രി പൊലീസ് സമാനമായൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. 27 വയസുള്ള ഉത്തരേന്ത്യൻ സ്വദേശിനി നാവികസേനാ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെയാണ് പരാതി നൽകിയത്. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച തന്നെ ഭർത്താവ് പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് സേനയിൽ പതിവാണെന്നും ആരോപിച്ചിരുന്നു. എന്നാൽ, താൻ സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ അംഗമല്ലെന്ന് തിരിച്ചറിഞ്ഞ ഭർത്താവ് ഉപേക്ഷിക്കുമെന്ന് ഭയന്ന് യുവതി വ്യാജപരാതി നൽകുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അന്ന് കായംകുളം
2019ൽ കായംകുളത്ത് നാലു പേർ സ്വാപ്പിംഗ് കേസിൽ പിടിയിലായിരുന്നു. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി ഭാര്യ നൽകിയ പരാതിയാണ് സംഘം കുടുങ്ങിയത്. ഷെയർചാറ്റ് ആപ്പ് വഴിയായിരുന്നു ഇടപാട്. മറ്റൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് ചാടിയിറങ്ങിയ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. പണം നൽകി സംഘത്തിൽ ചേരാൻ ഇവർ അനുവദിച്ചിരുന്നില്ല. എന്നാൽ, കറുകച്ചാൽ സംഘം പണം കൈപ്പറ്റിയിരുന്നു
കായംകുളം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയതാണ്. സമാനമായ കേസാണ് കറുകച്ചാലിലും.
-പി.കെ. സാബു
മട്ടാഞ്ചേരി എസ്.എച്ച്.ഒ
(കായംകുളം മുൻ സി.ഐ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |