തിരുവനന്തപുരം: വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്ന് മന്ത്റി ആർ. ബിന്ദു പറഞ്ഞു. 'സത്യമേവ ജയതേ' എന്ന പേരിൽ സംഘടിപ്പിച്ച ഡിജിറ്റൽ മീഡിയ ലിറ്ററസി കാമ്പെയിനിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് അദ്ധ്യാപകർക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
വെർച്വൽ റിയാലിറ്റി എവിടെ അവസാനിക്കുന്നുവെന്നോ റിയാലിറ്റി എവിടെ ആരംഭിക്കുന്നുവെന്നോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണിന്ന്. ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങളുടെ ഫലമായി വാർത്തകളും ആശയ നിർദ്ദേശങ്ങളും ലോക കേന്ദ്രീകൃത രീതിയിലേക്കു മാറുന്നു. സാംസ്‌കാരിക സാമ്രാജ്യത്വം എന്നു വിളിക്കാനാവും വിധം പത്ര-ദൃശ്യ-ഡിജിറ്റൽ മാദ്ധ്യമങ്ങൾ ചേർന്ന മാദ്ധ്യമ സഞ്ചയങ്ങൾ വൻകിടക്കാരുടെ കീഴിലാക്കി അതിനെ കേന്ദ്രീകൃത ശൃംഘലയാക്കി രൂപപ്പെടുത്തി. പൊതുബോധ സൃഷ്ടിയിൽ മാദ്ധ്യമങ്ങൾ വലിയ തോതിൽ ഇടപെടുന്നതിനാൽ ജനകീയമായും സാധാരണക്കാർക്ക് അനുയോജ്യമായും അതിനെ രൂപപ്പെടുത്താൻ കലാലയങ്ങളിലെ പുതുതലമുറയ്ക്കു കഴിയണമെന്നും മന്ത്റി പറഞ്ഞു.
കോവളം കെ.ടി.ഡി.സി സമുദ്റയിൽ നടന്ന ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ അഡി.ഡയറക്ടർ ഡോ. എം. ജ്യോതിരാജ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |