കൊച്ചി: സിൽവർലൈൻ പദ്ധതിക്കു വേണ്ടിയുള്ള സാമൂഹികാഘാത പഠനത്തിനുള്ള അതിർത്തി നിർണയമാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ-റെയിൽ അധികൃതർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഭൂമി അടയാളപ്പെടുത്താൻ സ്ഥാപിക്കുന്ന കല്ലുകൾക്ക് സർവേക്കല്ലുകളുമായി സാമ്യമുണ്ടായാൽ ആശയക്കുഴപ്പമാകുമെന്നതിനാലാണ് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നത്. പദ്ധതിക്കു വേണ്ടി വിജ്ഞാപനമിറക്കുകയോ സ്ഥലമേറ്റെടുക്കാൻ അനുമതി ലഭിക്കുകയോ ചെയ്യാതെ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് കെ-റെയിൽ കോർപ്പറേഷൻ ജോയിന്റ് ജനറൽ മാനേജർ ദീപ ജോയി വിശദീകരണം നൽകിയത്. കേരള സർവേ ആൻഡ് ബൗണ്ടറി നിയമപ്രകാരം കരിങ്കല്ലാണ് സ്ഥാപിക്കേണ്ടതെന്നിരിക്കെ കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സത്യവാങ്മൂലത്തിൽ നിന്ന്
2013ലെ നിയമപ്രകാരം പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തണം. ഇതിനായി ഭൂമി അടയാളപ്പെടുത്തണം.
പദ്ധതിയുടെ അലൈൻമെന്റ് അടയാളപ്പെടുത്താനാണ് കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുന്നത്.
സർവേ വകുപ്പൊഴികെയുള്ള വകുപ്പുകൾക്ക് ഇത്തരത്തിൽ അടയാളങ്ങൾ സ്ഥാപിക്കാൻ അധികാരമുണ്ട്. കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള റോഡ് ഫണ്ട് ബോർഡും ഇത്തരം കുറ്റികൾ സ്ഥാപിക്കുന്നുണ്ട്.
15,435 കോൺക്രീറ്റ് കുറ്റികൾ തയ്യാറാക്കിയതിൽ 2834 എണ്ണമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതുപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ ബാക്കിയുള്ളവ ഉപേക്ഷിക്കേണ്ടി വരും.
നിശ്ചിത അളവിലുള്ള സർവേ കല്ലുകൾ തയ്യാറാക്കാനുള്ള കരിങ്കല്ല് ലഭ്യമല്ല. ലഭിക്കാൻ കാലതാമസവുമുണ്ട്.
കെട്ടിടങ്ങളിലേക്ക് കയറാനുമിറങ്ങാനും തടസമാകുന്ന തരത്തിൽ തൂണുകൾ സ്ഥാപിച്ചിട്ടില്ല. ഇത്തരം പരാതിയുള്ളിടങ്ങളിൽ മാറ്റി സ്ഥാപിച്ചിരുന്നു.
സമരം ദേശീയ തലത്തിൽ ശക്തിപ്പെടുത്തും: മേധാപട്കർ
കോഴിക്കോട്: നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേൽപ്പിക്കൽ നയമല്ല പിണറായി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിൽവർ ലൈനിനെതിരെയുള്ള സമരം അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെടുത്തുമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കർ പറഞ്ഞു. കോഴിക്കോട് കാട്ടിലപീടികയിൽ കെ- റെയിൽ ജനകീയ പ്രതിരോധ സമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ 465ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗതാഗത മൂലധനത്തിന്റെ അന്താരാഷ്ട്ര പാതയാണ് കെ- റെയിലിലൂടെ തുറക്കാൻ പോകുന്നത്. ജപ്പാൻ സഹായത്താൽ നടപ്പാക്കുന്ന പദ്ധതിയായതിനാൽ ഇതിനെ ജെ- റെയിൽ പദ്ധതിയെന്നാണ് വിളിക്കേണ്ടത്. സാധാരണക്കാരന് ഇതുമൂലം ഒരുഗുണവുമില്ല. കുറച്ചുപേരടങ്ങുന്ന വരേണ്യവർഗത്തിന് മാത്രമാണ് പ്രയോജനം.
പരിസ്ഥിതി ആഘാതപഠനം പൂർണമാക്കാതെ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരമില്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന സമരം കർഷക സമരത്തിന്റെ തുടർച്ചയാണ്. ഭയപ്പെടുത്തൽ തന്ത്രത്തിലൂടെയാണ് പല കുടുംബങ്ങളുടെയും ഭൂമി ഏറ്രെടുക്കുന്നത്. ഇതുവഴി നിരവധി നെൽവയലുകളും തണ്ണീർത്തടങ്ങളും നശിക്കും.
പ്രകൃതി സുന്ദരമായ കേരളം ഇന്ന് പ്രകൃതി ദുരന്തങ്ങളാൽ അതിജീവന പാതയിലാണ്. കസ്തൂരിരംഗൻ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. വികസനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടുമ്പോൾ എങ്ങനെയാണ് അതിനെ ഉൾക്കൊള്ളുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |