കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്, സഹോദരൻ അനൂപ് എന്ന പി. ശിവകുമാർ, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. സിംഗിൾ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്ന് ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമാവുകയും തിരിച്ചടി ലഭിക്കുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ബൈജു പൗലോസ് തനിക്കും ബന്ധുക്കൾക്കുമെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബൈജു പൗലോസിനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യക്കേസിൽ വിചാരണക്കോടതി നോട്ടീസ് ഉത്തരവായിരുന്നു. ഇതും പുതിയ കേസിനുള്ള പ്രേരണയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണോദ്യോഗസ്ഥൻ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുണ്ട്. ഇതു മാദ്ധ്യമ വിചാരണയ്ക്ക് വഴിയൊരുക്കും. പുതിയ കേസിൽ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനും പൊതുജനമദ്ധ്യത്തിൽ അപമാനിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |