തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശുപാർശ ചെയ്‌ത് മന്ത്രി ആർ.ബിന്ദു ഗവർണർക്ക് നൽകിയ കത്ത് അധികാര ദുർവിനിയോഗമെന്ന് രമേശ് ചെന്നിത്തല. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് കാട്ടി ചെന്നിത്തല ലോകായുക്തയിൽ പരാതി നൽകി. മന്ത്രിയെ അയോഗ്യയാക്കണമെന്നാണ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെടുന്നത്.
ചെന്നിത്തലയുടെ ഹർജിയിൽ സർക്കാരിനോടും മന്ത്രിയോടും ജസ്‌റ്റിസ് സിറിയക് ജോസഫ്, ജസ്‌റ്റിസ് ഹാരുൺ ആർ.റഷീദ് എന്നിവർ വിശദീകരണം ചോദിച്ചു. കേസ് ഇനി ഈ മാസം 18ന് പരിഗണിക്കും. മന്ത്രി കത്ത് നൽകിയതിൽ ഗവർണർ വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതിപക്ഷം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു.
മന്ത്രിക്കെതിരെ ഭരണപക്ഷത്ത്നിന്നുതന്നെ എതിർപ്പുണ്ടായി. സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നതിനെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബിന്ദുവിന്റെ നടപടി തളളിയിരുന്നു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ പറഞ്ഞു. മുൻമന്ത്രി വി.എസ് സുനിൽ കുമാർ, ആർ.ലതാദേവി,അരുൺ ബാബു എന്നിവരാണ് മന്ത്രിയെ നിശിതമായി വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |