കോഴിക്കോട്: 23ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള 2,29,975 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകും. തുള്ളിമരുന്ന് നൽകുന്നതിനായി ജില്ലയിലുടനീളം 2073 ബൂത്തുകളാണ് സൗകര്യപ്പെടുത്തുക. 125 കുട്ടികൾക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് ക്രമീകരണം. ബൂത്തുകൾ രാവിലെ 8 മണി മുതൽ വൈകന്നേരം 5 മണി വരെ പ്രവർത്തിക്കും. ഓരോ ബൂത്തിലും രണ്ട് വാക്‌സിനേറ്റർമാർ ഉണ്ടായിരിക്കും. യാത്രക്കാരുടെയും മറ്റും സൗകര്യാർത്ഥം 51 ട്രാൻസിറ്റ് ബൂത്തുകളും ഒരുക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെ ഈ ബൂത്തുകളിൽ നിന്ന് തുള്ളി മരുന്ന് ലഭിക്കുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികളെയും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് 64 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കുന്നതാണ്. ജനുവരി 24, 25 തിയ്യതികളിൽ വളണ്ടിയർമാർ വീടുവീടാന്തരം കയറിയിറങ്ങി അഞ്ച് വയസ്സിൽ താഴെയുള്ള ഏതെങ്കിലും കുഞ്ഞിന് തുള്ളി മരുന്ന് നൽകാൻ വിട്ടു പോയിട്ടണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ 809356 വീടുകളിൽ ഇതിനായി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തും. 3986 ടീമുകളായി 7988 ആരോഗ്യ സന്നദ്ധപ്രവർത്തകരെയും 254 സൂപ്പർവൈസർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും എല്ലാ പ്രവർത്തനങ്ങളും സജ്ജീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |