കാസർകോട്: നഗരസഭ അനുമതിയോടെ സോഡാനിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഇറങ്ങിയ വീട്ടമ്മയെ വട്ടംകറക്കിയ പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥന് വ്യവസായമന്ത്രിയുടെ പരസ്യശാസന.നീലേശ്വരം കരുവാച്ചേരി സ്വദേശിനി സവിതയെ നിരവധി തവണ ബുദ്ധിമുട്ടിച്ച സംഭവത്തിലാണ് മന്ത്രി പി.രാജീവ് പൊലൂഷൻ കൺട്രോൾ ബോർഡ് കാഞ്ഞങ്ങാട് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിപ്പിച്ച് കാരണം തേടിയത്.
മൂന്നുമാസമായി പല തവണ ഓഫീസിൽ എത്തിയ സവിതയോട് ഓരോ കാരണങ്ങൾ പറഞ്ഞ് സർട്ടിഫിക്കറ്റ് നൽകുന്നത് തടസപ്പെടുത്തുകയായിരുന്നു ഉദ്യോഗസ്ഥൻ. ഗാർഡൻ ഏരിയാ ആയതിനാൽ അനുമതി നൽകില്ലെന്നായിരുന്നു ഒടുവിൽ പറഞ്ഞത്.ഇതിനായി വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഗാർഡൻ ഏരിയ നിരോധിത മേഖലയൊന്നും അല്ലെന്നും അനുമതി നൽകാമെന്നുമായിരുന്നു വില്ലേജ് ഓഫീസർ വ്യക്തമാക്കിയത്. വില്ലേജ് ഓഫീസർ ഈ വിവരം പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥനെ ഫോൺ വിളിച്ചും ധരിപ്പിച്ചു. എന്നിട്ടും ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് സവിത മന്ത്രി പി.രാജീവിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലേക്ക് എത്തിയത്. ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ വിഷമതകൾ സവിത മന്ത്രിക്ക് മുന്നിൽ തുറന്നുപറഞ്ഞു. പിന്നാലെ ഈ ഉദ്യോഗസ്ഥനെ മന്ത്രി വിളിച്ചുവരുത്തുകയായിരുന്നു. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥന് തൃപ്തിയായ വിശദീകരണം നൽകാനും കഴിഞ്ഞില്ല. അവ്യക്തമായ വിശദീകരണം കേട്ട മന്ത്രി ഇത്തരത്തിൽ ആ കസേരയിൽ ഇരിക്കേണ്ടെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു. നിങ്ങളിങ്ങനെ മൈക്രോസ്കോപ്പും വെച്ച്, വ്യവസായം വരുന്നതിനെ എങ്ങനെ തടയണമെന്ന് നോക്കാൻ ജോലി ചെയ്യണ്ടെന്നും ഇല്ലാത്ത അധികാരം പ്രയോഗിക്കേണ്ടെന്നും മന്ത്രി തുറന്നടിച്ചു. മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ ഇന്ന് രാവിലെ പരാതിക്കാരോടും ഉദ്യോഗസ്ഥനോടും കളക്ട്രേറ്റിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഗാർഡൻ പ്രശ്നം ഉന്നയിച്ചപ്പോൾ വേറെ എന്താണ് പരിഹാരം സാർ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ മെഷീനും പറിച്ചെടുത്ത് വേറെ എവിടെയെങ്കിലും പോയ്ക്കോ എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഞങ്ങളെ ഇദ്ദേഹം ചുറ്റിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമായി. നഗരസഭ എല്ലാ രേഖകളും നൽകിയിരുന്നു.
സവിത
(വ്യവസായ സംരംഭക നീലേശ്വരം കരുവാച്ചേരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |