തൃശൂർ: സ്മാർട്ട് റേഷൻ കാർഡും ജി.പി.എസും ഘടിപ്പിച്ച വാഹനങ്ങളുമെല്ലാമായി. പക്ഷേ സെർവർ തകരാർ കാരണം ഇ പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് നാലുദിവസം റേഷൻ വിതരണം മുടങ്ങി. ഇന്നലെ സെർവർ തകരാർ പൂർണ്ണമായും പരിഹരിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.
സാധനങ്ങൾ കൃത്യസമയത്ത് കൊടുക്കാൻ കഴിയാത്തത് മൂലം ചില വ്യാപാരികൾ കടകളും അടച്ചിരുന്നു. ഈ മാസം അരലിറ്റർ മണ്ണെണ്ണ അധികമായി ഉള്ളത് വാങ്ങാനും പലയിടത്തും ധാരാളം പേരെത്തി. അടുത്തദിവസം ശരിയാകുമെന്ന് കരുതി വ്യാപാരികളും ഉപഭോക്താക്കളും കാത്തിരിപ്പായിരുന്നു. സാധനങ്ങൾ കൊടുക്കാത്തതിനെ ചൊല്ലി കാർഡുടമകളുമായി വാക്കേറ്റം മൂത്തതോടെ കടകൾ അടച്ചിടുകയായിരുന്നു.
സെർവർ പ്രതിസന്ധി തുടങ്ങിയപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നുമാണ് റേഷൻ കടയുടമകളുടെ പരാതി. വ്യാപാരികളുടെ സംഘടനയും മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചിരുന്നു. എൻ.ഐ.സിക്കാണ് സോഫ്റ്റ് വെയർ സംബന്ധമായ കാര്യങ്ങളുടെ ചുമതലയെന്നായിരുന്നു മറുപടി.
ശാശ്വതപരിഹാരമില്ല
ഇപോസ് മെഷിൻ പലപ്പോഴും തകരാർ വരുന്നതോടെ താത്കാലികമായി നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന പരാതി. ഇനിയും തകരാറിലായാൽ കടകൾ പൂർണ്ണമായും അടച്ചിടേണ്ടിവരുമെന്നാണ് ചില റേഷൻ വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ മൂന്ന് മാസത്തിനിടയിൽ സെർവർ തകരാറിലായിട്ടില്ലെന്നും മറിച്ചുള്ള ആക്ഷേപം തെറ്റാണെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്മാർട്ട് റേഷൻ കാർഡ്
പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾക്ക് പകരം എ.ടി.എം കാർഡ് മാതൃകയിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാകാൻ തുടങ്ങിയെങ്കിലും കൂടുതൽ പേർ ഇതിലേക്ക് മാറിയിട്ടില്ലെന്നാണ് വിവരം. പുതിയ കാർഡിൽ ക്യൂആർ കോഡും ബാർ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമാണ്.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളുടെ സർവ്വീസ് ചാർജ് അടച്ചാൽ മതി. പുസ്തക രൂപത്തിലോ, ഇ കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ല. അതേസമയം, ഭക്ഷ്യ സാധനങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കാൻ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ നിർബന്ധമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും പൂർണ്ണമായി നടപ്പായിട്ടില്ല.
സെർവറിന് വേഗതക്കുറവാണ് ഉണ്ടായിരുന്നത്. അത് പരിഹരിച്ചു. ഇന്ന് മുതൽ പ്രശ്‌നം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ടി.അയ്യപ്പദാസ്
ജില്ലാ സപ്‌ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |