പന്തളം: ശബരിമലയിൽ അയ്യപ്പസ്വാമിക്ക് മകരവിളക്കിന് അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. രാവിലെ 11ന് രേവതിനാൾ പി.രാമവർമ്മരാജയെ കൊച്ചുകൊട്ടാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. 11.15ന് രാജപ്രതിനിധി മൂലംനാൾ ശങ്കർവർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് സ്വീകരിക്കും. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹകസംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്ന് സ്വീകരിക്കും. 12.25ന് ക്ഷേത്രത്തിലെ ദർശന സൗകര്യം അവസാനിപ്പിച്ച് നട അടയ്ക്കും. 12.35ന് പേടകം അടയ്ക്കും. 12.45ന് മേൽശാന്തി ഉടവാൾ പൂജിച്ച് രേവതിനാൾ പി.രാമവർമ്മരാജയ്ക്ക് നൽകും. 12.50ന് രാജപ്രതിനിധിക്ക് ഉടവാൾ കൈമാറും. 12.55ന് മേൽശാന്തി പേടകത്തിന് നീരാഞ്ജനമുഴിയും. തുടർന്ന് കൃഷ്ണപ്പരുന്ത് ക്ഷേത്രശ്രീകോവിലിന് മുകളിൽ ആകാശത്ത് വട്ടമിട്ടു പറക്കുകയും നക്ഷത്രം തെളിയുകയും ചെയ്യുന്നതോടെ ഉച്ചയ്ക്ക് 1 മണിക്ക് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ള തിരുവാഭരണപേടകം ശിരസ്സിലേറ്റി ശ്രീകോവിലിനു വലംവച്ച് ക്ഷേത്രത്തിനു പുറത്തേക്ക് വന്ന് ഘോഷയാത്ര ശബരിമലയ്ക്ക് ആരംഭിക്കും.
തിരുമുഖമടങ്ങുന്ന പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയും വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടി മരുതവന ശിവൻപിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി. പ്രതാപചന്ദ്രൻ നായരുമാണ് ശിരസ്സിലേറ്റുക. രാജപ്രതിനിധി ഘോഷയാത്രയ്ക്കു മുന്നിൽ സഞ്ചരിച്ച് ഘോഷയാത്രയെ നയിക്കും. ശബരിമലയ്ക്കു യാത്രയ്ക്ക് തിരിക്കുന്ന രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി ഭക്ഷണവും കഴിച്ചു വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ വണങ്ങി യാത്രതുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |