ശബരിമല : മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയിൽ അയ്യപ്പന്മാരുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തും. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ സന്നിധാനത്ത് എ. ഡി. എം അർജ്ജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഭക്തർ കൂടുതലായി മകരവിളക്ക് ദർശനത്തിന് നിൽക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്‌ലെറ്റുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. കൂടാതെ പാണ്ടിത്താവളത്ത് പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കും. കൂടാതെ ഫയർ ഫോഴ്സിന്റെ സാന്നിദ്ധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസിന്റെ ഷെഡ്യൂളുകളിലും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളുണ്ടാകും. മകരവിളക്ക് ദർശിക്കുന്നതിനായി സന്നിധാനത്തെ വലിയ കെട്ടിടങ്ങൾക്ക് മുകളിൽ അയ്യപ്പഭക്തർ കയറുന്നത് കർശനമായി പാെലീസ് തടയും. തിരക്ക് വർദ്ധനവ് കണക്കിലെടുത്ത് ശുചീകരണത്തിനായുള്ള വിശുദ്ധിസേനയുടെ നിലവിലുള്ള എട്ട് ബാച്ച് ഒൻപതാക്കി വർദ്ധിപ്പിക്കും. യോഗത്തിൽ സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ വി.യു. ഉപ്പിലിയപ്പൻ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ഡ്യൂട്ടി മജിസ്ട്രേറ്റ് ജേക്കബ് ടി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |