വടകര: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വടകര എം.യു.എം സ്കൂളിലേക്ക് പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് യൂത്ത് ലീഗ് പ്രവർത്തകർ അക്രമിച്ചു. ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എസ്.എഫ്.ഐ വടകര ഏരിയ പ്രസിഡന്റ് ടി.പി.അമൽ രാജ് (23), ഏരിയാ ജോ.സെക്രട്ടി ടി.അർജുൻ (22), ഏരിയാ സെക്രട്ടറിയേറ്റംഗം ആർ.എസ്.സ്നേഹ (18), ഏരിയാ കമ്മിറ്റി അംഗം രോഹിത് സുനിൽകുമാർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ പതിനൊന്നോടെ വടകര താഴെ അങ്ങാടിയിലാണ് സംഭവം. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്ക് ആഹ്വാനവുമായി സ്കൂളിൽ എത്തിയതായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ. സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ് നൽകുന്നതിനിടെ അദ്ധ്യാപകരായ ബഷീർ, ഇസ്സ അബ്ദുള്ള, നാസർ, താഹ എന്നിവരും സ്കൂൾ ജീവനക്കാരായ നഫ്സൽ, നഈഫ് എന്നിവരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി ഗേറ്റ് അടച്ചു. വിവരമറിഞ്ഞ് ഗേറ്റിന് സമീപം സംഘടിച്ചെത്തിയ എം.എസ്.എഫ്, ലീഗ് പ്രവർത്തകരും അക്രമം അഴിച്ചുവിടുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച എം.യു.എം സ്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പേരിൽ പരിക്കേറ്റ വിദ്യാർത്ഥികൾ വടകര പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |