കോട്ടയം : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം ജില്ലയിൽ സജീവമാകുന്നു. അടുത്തിടെ നിരവധി ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. രാത്രി 12 നു ശേഷമാണ് കൂടുതലും മോഷണങ്ങൾ. ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ എട്ടു കാണിക്കവഞ്ചികളാണ് കുത്തി തുറന്നത്. ഏതാനും ദിവസത്തെ ഇടവേളകളിൽ ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തി തുറന്നു മോഷണം നടന്നു. അയർക്കുന്നം അയിരൂർ മഹാദേവ ക്ഷേത്രത്തിലെയും കുറ്റിയാനിക്കൽ അയ്യൻ ഭട്ടര്‍ ധർമ്മശാസ്താ ക്ഷേത്രത്തിലും കാണിക്ക വഞ്ചികളും കുത്തി തുറന്ന് മോഷണം നടന്നു. ഇറഞ്ഞാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. മോഷണം നടന്ന മറ്റു മൂന്നു ക്ഷേത്രങ്ങളിലും സി.സി.ടി.വിയില്ലാത്തത് അന്വേഷണത്തിനു തിരിച്ചടിയായിട്ടുണ്ട്.
പിന്നിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവർ ?
മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം അപരിചിതരായ ആളുകൾ അടുത്ത ദിവസങ്ങളിൽ എത്തിയിട്ടുണ്ടോയെന്നും സമീപ കാലത്ത് ഇത്തരം കേസുകളിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |