SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 PM IST

ബി.ജെ.പി - കോൺ. അങ്കത്തിന് ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ

ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഹാട്രിക് വിജയവും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഭരണത്തുടർച്ചയും പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് മൂന്നിടത്തും മുഖ്യ എതിരാളി കോൺഗ്രസ് തന്നെ. ദേശീയ സാന്നിദ്ധ്യം ശക്തമാക്കാനിറങ്ങിയ ആം ആദ്മി പാർട്ടിയും തൃണമൂലും ഗോവയിലും ഉത്തരാഖണ്ഡിലുമുണ്ടാക്കുന്ന സ്വാധീനം വ്യക്തമായിട്ടില്ല. ഗോവയിൽ തൃണമൂലുമായി യോജിച്ച പോരിന് രാഹുൽ ഗാന്ധി മുൻകൈ എടുത്ത് പാർട്ടിയിൽ ചർച്ച തുടങ്ങി.

ഉത്തരാഖണ്ഡിൽ ഭിന്നതകൾ

ഭരണകക്ഷിയായ ബി.ജെ.പിക്ക് കൂട് മാറ്റവും മുഖ്യ എതിരാളിയായ കോൺഗ്രസിന് തമ്മിലടിയും തലവേദനയാണ്. ആദ്യമായി ഒരു പാർട്ടിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രവചനങ്ങളിൽ ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെത്തിയവർ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപനത്തോടെ മറുകണ്ടം ചാടുമോയെന്ന ആശങ്കയുണ്ട്. ഒപ്പം ഉൾപ്പാർട്ടി പോരും. കോൺഗ്രസിലെ പാളയത്തിലെ പട ഹൈക്കമാൻഡ് പറഞ്ഞൊതുക്കി. കലാപമുണ്ടാക്കിയ ഹരീഷ് റാവത്തിന് തിരഞ്ഞെടുപ്പ് ചുമതല നൽകിയാണ് സമാധാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദേവേന്ദർ യാദവും പ്രതിപക്ഷ നേതാവ് പ്രീതം സിംഗും ഹരീഷ് റാവത്തിനോട് പോരടിക്കുന്നത് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു. 2017 ൽ അധികാരത്തിൽ വന്നശേഷം ബി.ജെ.പിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്കർ സിംഗ് ധാമി കഴിഞ്ഞ തവണത്തെ 57 സീറ്റ് നിലനിറുത്താനാണ് ശ്രമിക്കുന്നത്.

മൂന്നിലൊന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറിയ ആം ആദ്മി പാർട്ടി തങ്ങളെ ബാധിക്കില്ലെന്ന് ഇരുവരും അവകാശപ്പെടുന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം പ്രകടമാകാനും കാത്തിരിക്കണം.

ഹാട്രിക് ഉറപ്പിക്കാൻ ബി.ജെ.പി

ഗോവയിൽ മനോഹർ പരീക്കറില്ലാത്ത തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ നേതാക്കൾ പാർട്ടി വിടുമ്പോൾ ഹിന്ദു വോട്ടുകൾ സമാഹരിക്കാനാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ബി.ജെ.പി ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ 13 സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും കേന്ദ്ര ബലത്തിൽ ബി.ജെ.പി സർക്കാരുണ്ടാക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളെ ചേർത്ത് പ്രചാരണമാരംഭിച്ച തൃണമൂലിനെ വിമർശിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ ബി.ജെ.പിക്കെതിരെ തൃണമൂലുമായി കൈകോർക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായും പി.ചിദംബരവുമായും ചർച്ച നടത്തി. 2017ൽ കൂടുതൽ സീറ്റ് (17) നേടിയിട്ടും സർക്കാരുണ്ടാക്കാൻ കഴിയാത്തതിന്റെ നാണക്കേട് മാറ്റി ഭരണം പിടിക്കാനാണ് തൃണമൂലിനെ സഹകരിപ്പിക്കുന്നത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെന്ന ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയുമായി തൃണമൂൽ സഖ്യമുണ്ടാക്കിയപ്പോൾ കോൺഗ്രസ് ഗോവ ഫോർവേഡ് പാർട്ടിയുമായി ധാരണയുണ്ടാക്കി. 20 മണ്ഡലങ്ങളിൽ നിർണ്ണായകമായ ക്രിസ്ത്യൻ സമൂഹത്തെ വിശ്വാസത്തിലെടുത്ത മനോഹർ പരീക്കറിന്റെ വിടവ് നികത്താൻ ആളില്ലാത്തത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന്റെ ഭരണവിരുദ്ധ വികാരവും ബി.ജെ.പി നേരിടുന്നു.

മണിപ്പൂരിലും

ഭരണതുടർച്ചയ്ക്ക്

2017ൽ ഗോവയിലെ പോലെ ഏറ്റവും വലിയ കക്ഷിയായിട്ടും കോൺഗ്രസിന് ഭരണം കിട്ടാത്ത സംസ്ഥാനമാണ് മണിപ്പൂർ. കോൺഗ്രസ് 28 ഉം ബി.ജെ.പി 21 ഉം സീറ്റുകൾ നേടിയപ്പോൾ എൻ.പി.പി, എൻ.പി.എഫ്, തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും എൽ.ജെ.പിയുടെയും പിന്തുണയോടെ ബി.ജെ.പി ഭരണത്തിലെത്തുകയായിരുന്നു. പിന്നീട് കോൺഗ്രസ് ക്ഷീണിച്ചു. പി.സി.സി പ്രസിഡന്റ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഇബോബി സിംഗ് തന്നെയാണ് ഇപ്പോഴും കോൺഗ്രസ് മുഖം. ഇദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡി കേസുണ്ട്. മുഖ്യമന്ത്രി ബീരൻ സിംഗിനൊപ്പം ആർ.എസ്.എസ് പിന്തുണയുള്ള യുവനേതാവും പഞ്ചായത്ത് മന്ത്രിയുമായ തോങ്കം ബിശ്വജിത് സിഗും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, INC, GOA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.