കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപിന് കൈമാറിയ 'വി.ഐ.പി' ഒരു മന്ത്രിയുടെ സുഹൃത്തായിരിക്കാമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പല മന്ത്രിമാരെക്കുറിച്ച് സംസാരിച്ചിരുന്ന അദ്ദേഹം ഒരു മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശകാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആഗ്രഹിക്കുന്ന ഒരാൾ മന്ത്രിയുടെ സുഹൃത്തായിരിക്കും. പൊലീസ് ഉദ്യോഗസ്ഥരെയും പൾസർ സുനിയെയും ആക്രമിക്കാൻ ഇതേ വി.ഐ.പി പദ്ധതിയിട്ടിരുന്നതായും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പേരെ അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇവരിൽ നിന്ന് വി.ഐ.പിയെ അന്വേഷണ സംഘം ഉടൻ കണ്ടെത്തും. ഗൂഢാലോചന കേസിൽ ആറാം പ്രതിയാണ് പൊലീസ് പേര് വെളിപ്പെടുത്താത്ത വി.ഐ.പി.
വിദേശയാത്ര കഴിഞ്ഞ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ വി.ഐ.പി നേരിട്ട് ദിലീപിന്റെ വീട്ടിലേക്ക് എത്തിയതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇയാൾ വീട്ടിലേക്കു കയറിയ ഉടൻ ദിലീപും ബന്ധുക്കളും ആദരവോടെ ചുറ്റും കൂടി. അപരിചിതനായിരുന്ന തന്റെ സാന്നിദ്ധ്യം വി.ഐ.പിയെ അലോസരപ്പെടുത്തി. വിരൽചൂണ്ടി ഇയാൾ ആരാണെന്ന് ചോദിച്ചു. 'ബാലു നമ്മുടെയാളാണെന്ന്' ദിലീപ് പരിചയപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന മുഴുവൻ പേർക്കും വി.ഐ.പിയുടെ പേരും മറ്റുവിവരങ്ങളും അറിയാമെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |