കേപ്ടൗൺ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 223 റൺസിന് ആൾഔട്ടായി. നായകൻ വിരാട് കൊഹ്‌ലിക്ക് മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. ഒരറ്രത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ പോരാടിയ കൊഹ്‌ലി അർദ്ധ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 201 പന്ത് നേരിട്ട് 79 റൺസ് നേടിയ കൊഹ്‌ലി ഒമ്പതാമനായാണ് പുറത്തായത്. 12 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ചേതേശ്വർ പുജാരയും (43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.റിഷഭ് പന്ത് 27 റൺസെടുത്തു. കരിയറിലെ അമ്പതാം അന്താരാഷ്ട്ര ടെസ്റ്ര് മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡയാണ് 4 വിക്കറ്റ് നേടി ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയത്.മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.
കെ.എൽ രാഹുൽ (12), മായങ്ക് അഗർവാൾ (15),അജിങ്ക്യ രഹാനെ (9),ആർ. അശ്വിൻ (2),ഷർദുൽ താക്കൂർ (12), ജസ്പ്രീത് ബുംറ (0),മുഹമ്മദ് ഷാമി (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഉമേഷ് യാദവ് (4) പുറത്താകാതെ നിന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിറുത്തുമ്പോൾ ഒരു വിക്കറ്ര് നഷ്ടത്തിൽ 17 റൺസ് എടുത്തിട്ടുണ്ട്. ക്യാപ്ടൻ ഡിൻ എൽഗാറിന്റെ (3) വിക്കറ്രാണ് ആതിഥേയർക്ക് നഷ്ടമായത്.ബുംറ എൽഗാറിനെ പുജരയുടെ കൈയിൽ എത്തിക്കുകയായിരുന്നു. എയ്ഡൻ മർക്രവും (7) നൈറ്റ് വാച്ച്മാൻ കേശവ് മഹാരാജുമാണ് (6) സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |