ചെന്നൈ: മധുരയിൽ ആടിന് കോൺഗ്രസ് എന്ന് പേരിട്ട് ബലി നൽകിയതിൽ ബി ജെ പിക്കെതിരെ കനത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. പിന്നാലെ ബി ജെ പി നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കലക്ടർക്ക് പരാതി നൽകി. മധുരയിലെ പാണ്ടി ക്ഷേത്രത്തിൽ ജനുവരി ഏഴിനാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് നാട്ടിലെ ബി ജെ പിയുടെ യുവജന വിഭാഗമാണ് ബലി സംഘടിപ്പിച്ചത്. യുവജന വിഭാഗം സെക്രട്ടറി സങ്കരപാണ്ടിയൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ക്ഷേത്രങ്ങൾ അടച്ചിട്ടിരുന്നതിനാൽ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലാണ് പൂജ നടത്തി ബലി നൽകിയത്. ആടിന്റെ തലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നെഴുതിയ പ്ളക്കാർഡ് സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവും ആടിന്റെ പുറത്ത് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി മധുര ക്ഷേത്രത്തിൽ പൂജ നടത്തിയതിന് പിന്നാലെയാണ് ബലി നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ജനുവരി അഞ്ചിന് പഞ്ചാബ് സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയത് സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ബി ജെ പി നേതാക്കൾ ആടിനെ ബലി നൽകിയതെന്ന് സങ്കരപാണ്ടിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |