ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് എം എൽ എമാരും പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. കിഴക്കൻ യു പിയിലെ ശക്തനായ ഒ ബി സി നേതാവായ മൗര്യയുടെ ഈ തീരുമാനം ബി ജെ പിക്ക് കനത്ത തിരിച്ചടിയാവും എന്നാണ് മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. എന്നാൽ
2016ൽ മായാവതിക്ക് എതിരെ ആരോപണമുന്നയിച്ച് ബി എസ് പി വിട്ട സ്വാമി പ്രസാദ് അനുയായികളോടൊപ്പം ബി ജെ പിയിൽ ചേരുകയായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം ബി.ജെ.പിയിലെത്തിയ ബ്രിജേഷ് പ്രജാപതി, റോഷൻ ലാൽ വർമ്മ, ഭഗവതി പ്രസാദ് സാഗർ എന്നീ എം എൽ എമാരാണ് ഇപ്പോൾ ബി ജെ പി വിട്ടത്. കുറച്ച് നാളായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മൗര്യ സ്വരചേർച്ചയിലായിരുന്നില്ല. ബി ജെ പി നേതൃത്വം പ്രതീക്ഷിച്ച സംഭവങ്ങളാണ് ഇന്നലെ യു പിയിലുണ്ടായത്. അതിനാൽ തന്നെ നേതൃത്വത്തിന് ഈ തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായതുമില്ല.
യോഗിയുമായി തർക്കം
ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യ മുഖ്യമന്ത്രിയായ യോഗിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. കുറച്ച് മാസങ്ങളായി മൗര്യക്ക് സംഘടനയിലും സർക്കാരിലും അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ കക്ഷി യോഗത്തിൽ അടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം നേരത്തെ ഒരു അവസരത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഇതിന് വിപരീതമായി യോഗിയാണ് മുഖ്യമന്ത്രി എന്ന രീതിയിൽ സംസ്ഥാനത്ത് പാർട്ടി പ്രചരണം ആരംഭിച്ചത് മൗര്യയെ പ്രകോപിപ്പിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മൗര്യയ്ക്ക് വിശ്വാസമില്ലെന്നും പ്രവർത്തന ശൈലിയിൽ അമർഷമുണ്ടെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. സർക്കാരിന്റെ ചില വിഷയങ്ങളിൽ സ്വാമി പ്രസാദ് മൗര്യ ബിജെപി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിലും സ്വാമി പ്രസാദ് മൗര്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അധികാരക്കൊതി
മൗര്യ ബി ജെ പി വിടാനുള്ള രണ്ടാമത്തെ കാരണമായി പറയപ്പെടുന്നത് സ്വാമി പ്രസാദ് മൗര്യ തന്റെ മകൻ അശോകിന് നിയമസഭയിലേക്കുള്ള ടിക്കറ്റ് ചോദിച്ചിരുന്നു എന്നതാണ്. എന്നാൽ ആ ആവശ്യം ബി ജെ പി കൈയോടെ തള്ളി. ഇദ്ദേഹത്തിന്റെ മകൾ സംഘമിത്ര മൗര്യ ബദൗൺ ലോക്സഭാ സീറ്റിൽ നിന്നുള്ള ബിജെപി എംപിയാണ്.
ഇനിയും രാജി ?
സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പുറമേ മന്ത്രിമാരടക്കം കൂടുതൽ പേർ ബിജെപി വിടാൻ പോകുന്നുവെന്നും അവകാശവാദമുണ്ട്. ബി ജെ പി വിട്ട് എസ് പിയിൽ ചേക്കേറിയ മൗര്യയുടെ പാത പിന്തുടരാൻ എത്രപേർ ഉണ്ടാവുമെന്ന് വൈകാതെ അറിയാം. അസംതൃപ്തരായ മന്ത്രിമാരെയും എംഎൽഎമാരെയും നിലനിർത്താൻ ബിജെപി ശ്രമം ആരംഭിച്ചിട്ടുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ പാർട്ടിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |