തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടു പോകാൻ കേന്ദ്രം അനുമതി നൽകിയെന്നും റെയിൽവേ ബോർഡ് കെ റെയിലിന് അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി ഒരു വാരികയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
കെ റെയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തിലില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. സംസ്ഥാനത്തുടനീളമുള്ള യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത് ബിസിനസ്, സാങ്കേതികം, ടൂറിസം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുമെന്നതിൽ രണ്ടഭിപ്രായമുണ്ടാകില്ല. ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാകുമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ അർഹമായ നഷ്ടപരിഹാരം നൽകികൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ തുടക്കത്തിലുണ്ടാകുന്ന ആശങ്കയും പ്രചരണവും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് ഗെയിൽ, പവർ ഹൈവേ, ജലപാത എന്നിവ. പദ്ധതി സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കും. പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും പബ്ളിക് ഹിയറിംഗ് നടത്തുമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.
അതേസമയം, പദ്ധതിയുടെ പ്രചാരണാർത്ഥം 50 ലക്ഷം കൈപുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. പൗര പ്രമുഖരുമായുള്ള ചർച്ചകൾക്കും പൊതുയോഗങ്ങൾക്കും ശേഷമാണ് കൈപുസ്തകമിറക്കാൻ തീരുമാനമായത്. ഇതിനായി ടെണ്ടർ വിളിച്ചിരിക്കുകയാണ് സർക്കാർ. ഒപ്പം ലഘുലേഖകളും പുറത്തിറക്കും. പദ്ധതിക്കെതിരെ പ്രതിപക്ഷമുൾപ്പടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |