ഇസ്ലാമാബാദ് : അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ ഭീകരാക്രമണം നടന്നത് മുതൽ സാമ്പത്തികമായി നേട്ടമുണ്ടായ രാജ്യമാണ് പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ ശത്രുക്കളെ തേടിയെത്തിയ അമേരിക്കയ്ക്ക് താവളമൊരുക്കി സാമ്പത്തികമായും, ആയുധങ്ങളായും വൻ നേട്ടമാണ് പാക് സർക്കാർ കൊയ്തത്. എന്നാൽ മറുവശത്ത് കൂടി തീവ്രവാദികൾക്ക് പാകിസ്ഥാൻ പാലൂട്ടുന്നതായി ബിൻ ലാദന് ഒളിത്താവളം ഒരുക്കിയതോടെ അമേരിക്കയ്ക്ക് മനസിലാവുകയായിരുന്നു. ഇതിന് പുറമേ അഫ്ഗാനിൽ അമേരിക്ക ഒഴുക്കിയ ഡോളറിന്റെ നല്ലൊരു പങ്കും പാക് വിപണികളിലേക്കാണ് ഒഴുകിയിരുന്നത്. ഇപ്പോൾ അമേരിക്ക അഫ്ഗാനിൽ നിന്നും പിൻമാറിയതോടെ ഡോളറിന്റെ ഒഴുക്ക് നിലയ്ക്കുകയും കടക്കെണിയിലായ പാകിസ്ഥാന്റെ അവസ്ഥ കൂടുതൽ ദയനീയമാവുകയുമായിരുന്നു.
അമേരിക്കയിൽ ട്രംപ് ഭരണത്തിന് ശേഷം ബൈഡൻ അധികാരമേറ്റതോടെ അമേരിക്ക വീണ്ടും തങ്ങളിലേക്ക് എത്തുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിച്ചത്. എന്നാൽ ഏറെ ശ്രമിച്ചിട്ടും പുതിയ അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ പോലും ലഭ്യമാക്കാൻ ഇമ്രാൻ ഖാന് കഴിഞ്ഞില്ല. ഈ പരിഭവം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇനി അഫ്ഗാനിൽ ആവശ്യം വരുമ്പോൾ തങ്ങൾ വേണ്ടി വരും എന്ന പാക് മനക്കോട്ട തകർക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അഫ്ഗാനിൽ ഭാവി ഇടപെടലുകളിലേക്കായി സൈനിക താവളം ഒരുക്കാൻ താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ
എന്നീ മദ്ധ്യേഷ്യൻ രാജ്യങ്ങളെ അമേരിക്ക നോട്ടമിടുന്നു എന്നതാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളിലെ സർക്കാരുകളുമായി ഇക്കാര്യത്തിൽ ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു. ഡ്രോണുകളുപയോഗിച്ച് അഫ്ഗാനിൽ നിരീക്ഷണം നടത്തുന്നതിന് വേണ്ടിയാണ് ഇത്.
താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ പ്രദേശങ്ങളിൽ എന്ത് വില കൊടുത്തും താവളങ്ങൾ കണ്ടെത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഇത് പെന്റഗണിനെയും സെൻട്രൽ കമാൻഡിനെയും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. എന്നാൽ മദ്ധ്യേഷ്യൻ രാജ്യങ്ങളിലെ യുഎസ് സൈനിക സാന്നിദ്ധ്യത്തെ റഷ്യ എതിർക്കുന്നുമുണ്ട്. റഷ്യയ്‌ക്കെതിരായ ഒരു ഒളിയുദ്ധമാണോ അമേരിക്ക ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ ഭയക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |