ഹൈദരാബാദ്: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. പ്രത്യേക വിമാനത്തിൽ മുതിർന്ന നേതാക്കൾക്കൊപ്പം തേജസ്വി ഹൈദരാബാദിലെത്തുകയായിരുന്നു. കെ.സി.ആറിന്റെ മകനും മന്ത്രിയുമായ കെ.ടി.രാമറാവു, മരുമകനും രാജ്യസഭാംഗവുമായ ജൊഗിനപ്പള്ളി സന്തോഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ബി.ജെ.പിക്കെതിരെ പൊരുതാൻ പ്രാദേശിക കക്ഷികളുടെ സഖ്യം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ടെന്ന സൂചനകൾക്ക് ശക്തിപകരുന്ന വാർത്തയാണിത്. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവുമായി കെ.സി.ആർ ഫോണിൽ ചർച്ച നടത്തിയിരുന്നു. സജീവരാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തി ദേശീയതലത്തിൽ സുപ്രധാന ചുമതല വഹിക്കണമെന്ന് ലാലുവിനോട് കെ.സി.ആർ ആവശ്യപ്പെട്ടു. ബി.ജെ.പി മുക്ത ഭാരതത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ കെ.സി.ആറിനെ ലാലു പ്രശംസിച്ചു.
കഴിഞ്ഞ മാസം കെ..സിആർ കുടുംബത്തിനൊപ്പം തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം - സി.പി.ഐ നേതാക്കളുമായും കെ.സി.ആർ കൂടിക്കാഴ്ച നടത്തിയിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് കെ.സി.ആർ സമാനമായി ബി.ജെ.പി - കോൺഗ്രസ് വിരുദ്ധ കൂട്ടായ്മയ്ക്കായി ശ്രമിച്ചിരുന്നു. സ്വകാര്യ വിമാനം വാടകയ്‌ക്കെടുത്ത് രാജ്യമെമ്പാടും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശ്രമം വിഫലമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |