കൊച്ചി: 2022 ജനുവരി മുതലുള്ള നികുതി ഫെബ്രുവരി 15നകം അടയ്‌ക്കണമെന്നിരിക്കെ, സർക്കാർ ഇളവ് നൽകിയില്ലെങ്കിൽ ഓട്ടം നിറുത്തേണ്ടിവരുമെന്ന് സ്വകാര്യ ബസ് ഉടമകൾ. 2021ലെ അവസാന രണ്ട് തവണത്തെ നികുതി ഒഴിവാക്കുകയോ തവണകളാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും പല തവണ കണ്ടെങ്കിലും നടപടിയായില്ല. കൂടാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ജീവനക്കാരുടെ ക്ഷേമഫണ്ടും ഇൻഷ്വറൻസ് തുകയും അറ്റകുറ്റപ്പണിയുമുൾപ്പെടെ ഒരു വണ്ടിക്ക് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഒറ്റയടിക്ക് മുടക്കേണ്ട അവസ്ഥയാണ്.
ഒരുവർഷം നാല് തവണയാണ് നികുതി അടയ്ക്കേണ്ടത്. 2020ലെ രണ്ടും മൂന്നും തവണകളും 2021ലെ ആദ്യ രണ്ട് തവണകളും ഒഴിവാക്കിയിരുന്നു. 2021ലെ അവസാന രണ്ട് ത്രൈമാസത്തെ നികുതി ഭൂരിപക്ഷം വാഹനങ്ങളും അടച്ചിട്ടില്ല. ഇവർക്ക് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകുന്നുണ്ട്.
നികുതി
ഒരു തവണ- 19,500 മുതൽ 36,000 രൂപ വരെ
ക്ഷേമനിധി
ഓട്ടോ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട്
മൂന്നു മാസം കൂടുമ്പോൾ 4,200 രൂപയിലധികം (ബാങ്കിലടച്ച രസീത് സമർപ്പിക്കാതെ നികുതി അടയ്‌ക്കാനാകില്ല)
സ്വകാര്യ ബസുകൾ
എട്ട് വർഷം മുമ്പ്- 30,000ലേറെ
ഇപ്പോൾ- 11,000ൽ താഴെ
രണ്ടു വർഷത്തിനിടെ വിറ്റത്- 250
കൊവിഡിനു ശേഷം ഓടാത്തത്- 1,500 ലേറെ
'2021ലെ അവസാന രണ്ടു തവണത്തെ നികുതി ഒഴിവാക്കണം. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ സർവീസ് നിറുത്തും".
- ബാലകൃഷ്ണൻ കുറുവത്ത്,
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ
'പരിതാപകരമായ അവസ്ഥയാണ്. ഇനിയെങ്കിലും ഇത് മനസിലാക്കാൻ സർക്കാർ തയ്യാറാകണം. സർവീസ് നിറുത്തുകയല്ലാതെ മറ്റു വഴിയില്ല".
- എം.പി. സത്യൻ,
പ്രസിഡന്റ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |