കൊച്ചി: മായമില്ലാത്തതും രാസവസ്തുക്കൾ അടങ്ങാത്തതുമായ ചെറുകിട ഗാർഹിക ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വീട്ടിലെത്തും. ചെറുകിട ഗാർഹിക വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങാൻ 'ഓപ്പൺ യൂട്ടിലിറ്റി നെറ്റ് വർക്ക് എന്ന പേരിൽ പുതിയ വ്യാപാര ശൃംഖല ആരംഭിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് പദ്ധതി ആരംഭിക്കുന്നത്.
ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്ന തരത്തിൽ വൻകിട ഓൺലൈൻ വ്യാപാര മാതൃകയിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ തുടക്കത്തിൽ അതത് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളായിരിക്കും വില്പന നടത്തുക. പിന്നീട് സ്വീകാര്യത വർദ്ധിക്കുന്നതിനു അനുസരിച്ച് സംസ്ഥാനത്ത് മുഴുവനും ഉത്പന്നങ്ങൾ എത്തിക്കും. സർക്കാരിന്റെ പുതിയ ഓൺലൈൻ വ്യാപാര ശൃംഖലയിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഓൺലൈൻ വ്യാപാരത്തെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതു കുടുംബശ്രീക്കാർക്ക് വരുമാനം കൂട്ടും.
ഒരു കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള വ്യവസായ യൂണിറ്റുകളെയാകും ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. ശൃംഖലയുടെ ഭാഗമാകുന്ന സംരംഭകർ നിശ്ചിതതുക രജിസ്‌ട്രേഷൻഫീസായി നൽകണം. വർഷം തോറും രജിസ്‌ട്രേഷൻ പുതുക്കാൻ നിശ്ചിതതുക നൽകേണ്ടി വരും. വിവരസാങ്കേതിക വകുപ്പ് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സ്റ്റാർട്ട് അപ്പുകളുടെ സഹായത്തോടെ പദ്ധതിക്കാവശ്യമായ ഓൺലൈൻ ആപ്ലിക്കേഷൻ വികസിപ്പിക്കും. ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ശൃംഖലയിലൂടെ വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
പെപ് കാർട്ട് കൂടുതൽ ജില്ലകളിലേക്ക്
കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ സേവന ആപ്ലിക്കേഷനായ പെപ്കാർട്ട് ഉടൻ തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തനം ആരംഭിക്കും. നിലവിൽ എറണാകുളം ജില്ലയിലെ 2200 കടകളിലും കോഴിക്കോട് 250 കടകളിലുമായി കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. കോട്ടയത്ത് ഉടൻ പദ്ധതി ആരംഭിക്കും. കച്ചവടക്കാർക്ക് സേവനം എത്തിക്കുന്നതിനുള്ള കിലോമീറ്റർ എത്രയാണെന്ന് സിശ്ചയിക്കാം.
എറണാകുളത്ത് : 2200 കടകളിൽ
കോഴിക്കോട് : 250 കടകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |