അമേരിക്കയിൽ നിന്നും പന്നിയിറച്ചി ഇറക്കുമതി ചെയ്യാൻ തയാറെടുത്ത് ഇന്ത്യ. 2021 നവംബറിൽ നിലവിൽ വന്ന ട്രേഡ് പോളിസി ഫോറത്തിന്റെ(ടി.പി.എഫ്) തീരുമാനപ്രകാരമാണിത്. ലോകത്തിൽ പന്നിയിറച്ചി ഉത്പാദനത്തിൽ അമേരിക്കയ്ക്ക് മൂന്നാം സ്ഥാനവും കയറ്റുമതിയിൽ രണ്ടാം സ്ഥാനവുമാണുള്ളത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് പന്നിയിറച്ചിക്കും ഉത്പന്നങ്ങൾക്കും ഇറക്കുമതി അനുമതി നൽകിയത്. ട്രേഡ് പോളിസി ഫോറത്തിന്റെ തീരുമാനമനുസരിച്ച് ഇന്ത്യയിൽനിന്നുള്ള മാങ്ങ, മാതളം എന്നിവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാഹചര്യവും ഇനി ഒരുങ്ങും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അമേരിക്ക ഇന്ത്യയിലേക്ക് പന്നിയിറച്ചി കയറ്റുമതിക്ക് ശ്രമിക്കുകയായിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മൊത്തം പന്നിയിറച്ചിയുടെ ഉപഭോഗം 12.25 ശതമാനത്തിലധികമാണ്. ഇന്ത്യയിലെ പന്നിയിറച്ചിയുത്പാദനം 400 ലക്ഷം മെട്രിക് ടണ്ണിലധികമാണ്. പ്രതിശീർഷ ഉപഭോഗം ആണ്ടിൽ 300 ഗ്രാമോളം വരും. അതേസമയം, അമേരിക്കയിൽ നിന്നുള്ള കോഴിക്കാൽ ഇറക്കുമതി 2005-2006 കാലയളവിൽ ഇന്ത്യൻ കോഴിവ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കോഴിക്കർഷകരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയുള്ള ഇറക്കുമതി തടഞ്ഞത്.
നിലവാരം ഉറപ്പാക്കണം
അമേരിക്കയിൽ നിന്നുള്ള പോർക്കും ഉത്പ്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തുന്നതോടെ തദ്ദേശീയ പന്നിയിറച്ചിയോട് ഉപഭോക്താക്കൾ വിമുഖത കാണിക്കും. സമ്മിശ്ര കൃഷിയുടെ ഭാഗമായി രാജ്യത്ത് വളർന്നുവരുന്ന പന്നി വളർത്തൽ സംരംഭങ്ങളെയും കർഷകരെയും ഇറക്കുമതി പ്രതികൂലമായി ബാധിക്കും. ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള പന്നിയിറച്ചി ഉത്പ്പാദനത്തിലൂടെ മാത്രമേ ഇറക്കുമതി വെല്ലുവിളികളെ നേരിടാൻ സാധിക്കൂ.
(ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ പ്രൊഫസറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |