കോഴിക്കോട്: നല്ല ആസ്വാദകരുടെ നഗരമെന്ന പെരുമ നിലനിറുത്തിപ്പോരുന്ന കോഴിക്കോടിന്റെ സാംസ്കാരിക കല രംഗത്തെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ നഗരത്തിൽ കൂടുതൽ ഹാളുകൾ ഒരുങ്ങുന്നു. കൊവിഡിന്റെ പ്രതിസന്ധി ഒഴിയുന്നതോടെ സജീവമാകുന്ന കോഴിക്കോടിന്റെ കലാസാംസ്കാരിക മേഖലയ്ക്ക് ടൗൺഹാളിനും ടാഗോർ ഹാളിനും പുറമെ കോവൂരിലെ നിർമ്മാണത്തിലിരിക്കുന്ന കമ്മ്യൂണിറ്റി ഹാളും നവീകരിക്കുന്ന കണ്ടംകുളം ജൂബിലി ഹാളും തുറന്നുകൊടുക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. എസ്.കെ. പൊറ്റെക്കാട്ട് ഹാൾ നിലവിൽ തന്നെ ജനങ്ങൾക്കായി തുറുന്നു നൽകിയിട്ടുണ്ട്.
നവീകരണം ഏറെക്കുറെ പൂർത്തിയായ കണ്ടംകുളം ജൂബിലി ഹാൾ എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കോർപ്പറേഷന്റെ ഉടൻ ചെയ്ത് തീർക്കേണ്ട നൂറ് ദിന പദ്ധതികളിൽ ഇത് ഉൾപ്പെട്ടിരുന്നു. നവീകരണ പ്രവർത്തിയിൽ ഇലക്ട്രിക്കൽ വർക്കുകളാണ് ഇനിയുള്ളത്. എൻ.ഐ.ടിയുടെ നിർദ്ദേശാനുസരണമാണ് നവീകരണം നടക്കുന്നത്.
തളിക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തിയാണ് ജൂബിലി ഹാൾ നവീകരിക്കുന്നത്. നേരത്തെ കെട്ടിടത്തിനുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചാണ് നവീകരണം. തളി ക്ഷേത്രത്തിന്റെ മാതൃകയിലാണ് മേൽക്കൂര. മൂന്ന് വർഷം മുമ്പ് കഴിഞ്ഞ കോർപ്പറേഷൻ ഭരണസമതിയാണ് നവീകരണത്തിന് തുടക്കം കുറിച്ചത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ആരോപണത്തെ തുടർന്നും ചടങ്ങുകളും മറ്റും സംഘടിപ്പിക്കുവർക്ക് ഹാളിനോടുള്ള താത്പര്യ കുറവ് പരിഹരിക്കുന്നതും മുൻനിറുത്തിയാണ് നവീകരണം ആരംഭിച്ചത്. ഓഡിറ്റോറിയത്തിന് പുറമെ ഡൈനിംഗ് ഹാളും അടുക്കളയുമെല്ലാം ഉന്നത നിലവാരത്തിൽ സജ്ജമാക്കും. സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ് ജൂബിലി ഹാൾ.
പത്ത് കോടി രൂപ ചിലവിൽ 30,000 ചതുരശ്ര അടിയിലാണ് ഹാളിന്റെ നിർമ്മാണം. രണ്ട് നിലകളാണുള്ളത്. ഒരേസമയം ആയിരം പേർക്ക് ഒത്തുകൂടാം. പാർക്കിംഗിന് മികച്ച സംവിധാനം ഒരുക്കും.അറുപത് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. ലിഫ്റ്റ്, മിനി സ്റ്രേജ് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. 2016 ൽ കെട്ടിടം പണി തുടങ്ങിയെങ്കിലും നീണ്ടുപോയി. 2020 കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വൈകിയത്.
കോർപ്പറേഷന്റെ വരുമാനം വർദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗം കൂടിയായാണ് ഹാളുകളുടെ നിർമ്മാണവും നവീകരണവും. പരസ്യനികുതിയിൽ ഉൾപ്പെടെയുണ്ടായ വലിയ കുറവ് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |