തിരുവനന്തപുരം: ഒരു വിധത്തിലും സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി അത് ബോദ്ധ്യപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറാകുന്നില്ല?
റെയിൽവേയുടെ അനുമതി ലഭിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി അത് കാണിക്കണം. റെയിൽവേക്ക് കൊടുത്ത റിപ്പോർട്ടും പുറത്തുവിടണം. 2006ലെ വി.എസ് സർക്കാർ കൊണ്ടുവന്ന അതിവേഗ റെയിൽ പദ്ധതിരേഖയാണ് തങ്ങളുടെ സർക്കാരിന്റെ കാലത്ത് ലഭിച്ചത്. എന്നാൽ, വലിയ ചെലവ് വരുമെന്ന് കരുതി വേണ്ടെന്നുവച്ച് സബർബൻ റെയിലിന് ശ്രമിച്ചു. ചെലവും കുടിയൊഴിപ്പിക്കലും കുറച്ചു മാത്രമുള്ളതാണ് സബർബൻ പദ്ധതി. ആദ്യം റെയിൽവേ അതിനനുകൂലമായിരുന്നു. എന്നാൽ 2014ൽ കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ വന്നതോടെ നിലപാട് മാറ്റി. 2016ൽ ഇവിടെ ഭരണമാറ്റമുണ്ടായതോടെ ഇവരും പിന്മാറി.
2007ൽ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രഖ്യാപനമനുസരിച്ചാണ് അതിവേഗ റെയിലിന് സാദ്ധ്യതാപഠനമാരംഭിച്ചത്. പ്രാഥമികറിപ്പോർട്ട് തന്റെ കാലത്ത് ലഭിച്ചു. 1.27 ലക്ഷം കോടി ചെലവ് വരുമെന്നാണ് അന്നത്തെ പഠനം. പിന്നാലെ ഉയർന്ന എതിർപ്പും സാമ്പത്തികബാദ്ധ്യതയും കണക്കിലെടുത്ത് പദ്ധതിയുപേക്ഷിച്ചു. പകരം സബർബൻ പദ്ധതിക്ക് 300 ഏക്കർ ഭൂമിയും പതിനായിരം കോടിയും മതിയാകും. തുടക്കത്തിൽ പദ്ധതിക്കാവശ്യമായ സൗകര്യം തിരുവനന്തപുരം- ചെങ്ങന്നൂർ പാതയിലൊരുക്കാനും തീരുമാനിച്ചു. പിണറായി സർക്കാർ അതിൽ നിന്ന് പിന്മാറി കെ-റെയിലിന് പിന്നാലെ പോകുകയായിരുന്നു.
വെറും 10.7 കിലോമീറ്റർ ദൂരമുള്ള വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി പാത ആറ് വർഷമായിട്ടും പൂർത്തിയാക്കാനാവാത്തവരാണ് രണ്ട് ലക്ഷം കോടി ചെലവ് വേണ്ടിവരുന്ന സിൽവർലൈൻ നാല് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെടുന്നത്. സിൽവർലൈനിന് പിന്നിൽ കോഴയുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൂർണമായി ബോദ്ധ്യമില്ലാത്ത കാര്യങ്ങളിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |