പത്തനംതിട്ട: ക്വാറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ പി.ആർ.ഷൈൻ, ജില്ലാ സർവെ സൂപ്രണ്ട് ഒാഫീസിലെ സർവെയർ ആർ. രമേശ്കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. 2017ൽ ഷൈൻ കോന്നി ഡെപ്യൂട്ടി തഹസിൽദാറും രമേശ് കുമാർ താലൂക്ക് ഒാഫീസിലെ മുൻ സർവെയറുമായിരുന്നപ്പോൾ കോന്നി താലൂക്കിലെ പുറമ്പോക്ക് ഭൂമിയിൽ അനധികൃത കൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ ടോട്ടൽ സ്റ്റേഷൻ സർവെ ആരംഭിച്ചിരുന്നു. സർവെ പൂർത്തിയാകും വരെ പാറ ഖനനം നിറുത്തിവയ്ക്കണമെന്നുളള റിപ്പോർട്ട് അന്നത്തെ ജില്ലാ കളക്ടർക്ക് സമർപ്പിക്കാതിരിക്കാൻ ക്വാറി ഉടമയോട് വൻ തുക കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലൻസ് അന്വേഷിച്ചുവരികയായിരുന്നു. 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. രണ്ടുപേരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച ഷൈൻ മറ്റൊരു ജില്ലയിൽ ജോലി ചെയ്തു. വീണ്ടും സ്ഥാനക്കയറ്റം ലഭിച്ച് ഡെപ്യൂട്ടി കളക്ടറായി പത്തനംതിട്ടയിൽ തിരിച്ചെത്തി. കളക്ടറേറ്റിൽ ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടറായതോടെ ഷൈനിന് എതിരായുണ്ടായിരുന്ന പരാതികളുടെ ഫയലുകളും അദ്ദേഹത്തിന് കീഴിലായി. ആർ. രമേശ്കുമാർ ജില്ലാ സർവെ സൂപ്രണ്ട് ഒാഫീസിലുമെത്തി. ഇതേ തുടർന്ന് അന്വേഷണം കഴിയുന്നതുവരെ ഇൗ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിറുത്തണമെന്ന് പത്തനംതിട്ട വിജിലൻസ് വകുപ്പ് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |