തിരുവനന്തപുരം: മാർച്ചോടെ 100 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇൗ വർഷം ഇതുവരെ 65 മെഗാവാട്ട് അധികവൈദ്യുതിയുണ്ടാക്കാനായെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നെടുമങ്ങാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോർജ നിലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 29 മെഗാവാട്ടിന്റെ പുരപ്പുറനിലയങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ പുരപ്പുറങ്ങളിലും തയ്യാറാകുന്നത്. കെ.എസ്.ഇ.ബിയുടെ മുതൽമുടക്കിൽ 6.75 കോടിരൂപ ചെലവഴിച്ച് നിർമിച്ച പുരപ്പുറ സോളാർ നിലയങ്ങളിലൂടെ പ്രതിവർഷം 22 ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എത്തുകയാണ് ലക്ഷ്യം. 300 കിലോവാട്ടിന്റെ സൗരോർജനിലയമാണ് മോഹൻദാസ് എൻജിനിംയറിംഗ് കോളേജിൽ പ്രവർത്തനസജ്ജമായത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ ഡോ. ബി. അശോക്, സൗരപദ്ധതി ഡയറക്ടർ ആർ. സുകു, മോഹൻദാസ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ ജി. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |