തിരുവനന്തപുരം: രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയില്ലെന്ന് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയെ പരസ്യമായി പരിഹസിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നിലപാട് മയപ്പെടുത്തി. താൻ വിമർശിച്ചത് വൈസ്ചാൻസലറെ അല്ലെന്നും അദ്ദേഹത്തിന്റെ കത്തിലെ വാചകങ്ങളെയാണെന്നും ഗവർണർ പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള തന്റെ നിർദ്ദേശം സിൻഡിക്കേറ്റിൽ വയ്ക്കാതെ സിൻഡിക്കേറ്റംഗങ്ങളുമായി അനൗദ്യോഗിക ചർച്ചയിലൂടെ തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ നിർദ്ദേശം തള്ളിയെന്നറിയിക്കാൻ രാജ്ഭവനിലെത്തിയപ്പോൾ വി.സി വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് ഗവർണറുടെ വിമർശനത്തിനിടയാക്കിയത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് ബിരുദം നൽകണമെന്ന് വിസിയോട് താൻ നിർദേശിച്ചിരുന്നു. സിൻഡിക്കറ്റ് യോഗം വിളിക്കാതെ വിസി അഭിപ്രായം പറഞ്ഞത് തെറ്റാണ്. ചാൻസലറായ താൻ സിൻഡിക്കറ്റ് വിളിക്കണമെന്ന് നിർദേശം നൽകിയിട്ടും വിളിക്കാൻ വി.സി തയാറായില്ല. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകുന്നതിനോട് സിൻഡിക്കറ്റ് അംഗങ്ങൾ വിയോജിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. വിസി സമ്മർദത്തിലായോ എന്ന് അദ്ദേഹമാണ് പറയേണ്ടത്.
പ്രതിപക്ഷം
ഉപദേശകരാകേണ്ട
ഗവർണർ വിമർശനത്തിന് അതീതനല്ല. എന്നാൽ പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടതില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രതിപക്ഷം തന്നെ ഉപയോഗിക്കുകയാണ്. അഡ്വക്കേറ്റ് ജനറൽ തന്നെ ഔദ്യോഗികമായി അറിയിക്കാതെ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ തനിക്കുവേണ്ടി ഹാജരാകില്ലെന്നു മാദ്ധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ വി.സി പുനർനിയമനത്തിൽ അദ്ദേഹം നൽകിയ നിയമോപദേശത്തിനു വിരുദ്ധമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന്, നടപടിയെടുക്കാൻ എന്തിനാണ് ധൃതിയെന്നും സർക്കാരിനു പുനർ ചിന്തനത്തിനു സമയം നൽകണമെന്നും ഗവർണർ പറഞ്ഞു. സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി 3 കത്തയച്ചതിൽ താൻ തൃപ്തനാണ്.ചാൻസലർ സ്ഥാനത്ത് തുടരണമോയെന്നതിൽ സമയമെടുത്ത് മാത്രമേ തീരുമാനിക്കൂവെന്നും ഗവർണർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |