SignIn
Kerala Kaumudi Online
Friday, 19 April 2024 9.49 AM IST

ധീരജ് വധം: ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ട്, പ്രതികളെ റിമാൻഡ് ചെയ്തു

accused

കട്ടപ്പന: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ ധീരജ് രാജേന്ദ്രനെ പ്രതികൾ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നും രണ്ടും പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെയും (31), ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയെയും (22) പതിനാല് ദിവസത്തേക്ക് കട്ടപ്പന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഫാസിൽ റഹ്മാൻ റിമാൻഡ് ചെയ്തു. പുറത്തുനിന്നുള്ളവർ കോളേജിനകത്ത് പ്രവേശിച്ചത് ചോദ്യം ചെയ്ത ധീരജ് അടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ​ മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് നിഖിൽ പൈലി അടങ്ങുന്ന ആറംഗ സംഘം കുറ്റകൃത്യം നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നിഖിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് ധീരജിന്റെ സഹപാഠികളായ അഭിജിത്ത് ടി. അനിലിനെയും എ.എസ്. അമലിനെയുമാണ് ആദ്യം കുത്തിയത്. ഇതിനുശേഷം ഓടിപ്പോകാൻ ശ്രമിച്ച നിഖിലിലെ തടഞ്ഞുനിറുത്തിയപ്പോഴാണ് ധീരജിന്റെ നെഞ്ചിൽ കുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെ സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു.

നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. വധശ്രമവും സംഘം ചേർന്നതുമാണ് ജെറിൻ ജോജോയ്‌ക്കെതിരായ കേസ്. കേസിൽ ഉൾപ്പെട്ട കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ പ്രായം പരിഗണിച്ച് മാപ്പ് സാക്ഷിയാക്കിയേക്കും. മറ്റു മൂന്ന് പ്രതികൾ ഒളിവിലാണ്. നിഖിലിലുമായി ഇടുക്കി കളക്ടറേറ്റിന് മുന്നിലെ റോഡിലും കുറ്റിക്കാട്ടിലും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.

സംഘർഷത്തിനിടയിൽ ഒരു സംഘം ആളുകൾ ആക്രമിക്കാനെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയാണ് ചെയ്തതെന്ന് നിഖിൽ പൈലി കോടതിയിൽ പറഞ്ഞു. ധീരജുമായുള്ള വാഹനം കടന്നുപോയപ്പോഴാണ് കുത്തേറ്റ കാര്യം അറിഞ്ഞതെന്നാണ് ജെറിൻ ജോജോ പറഞ്ഞത്.

പ്രതികൾക്കെതിരെ പ്രതിഷേധം

ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയ്ക്ക് പുറത്തുവച്ച് പ്രതികളെ എത്തിച്ച വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.

ജയിലിലേക്ക് കൊണ്ടുപോകും മുമ്പ് വൈദ്യപരിശോധനയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും പ്രതികൾക്കെതിരെ പ്രതിഷേധമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHEERAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.