തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ചെയർമാനായി എസ്.സോമനാഥ് ചുമതലയേൽക്കുമ്പോൾ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. കൊവിഡിൽ നഷ്ടപ്പെട്ട രണ്ട് വർഷങ്ങളുടെ കുറവ് നികത്തേണ്ടത് വരുന്ന രണ്ടു വർഷങ്ങളിലാണ്. ബഹിരാകാശ നേട്ടത്തിന്റെ മാത്രമല്ല, വിവര സാങ്കേതികവിദ്യ, വാർത്താവിതരണം, വാർത്താവിനിമയം, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ സങ്കേതങ്ങളുടെയും നിലനിൽപിന്റെ പ്രശ്നമാണ്. പിന്നെ രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ബഹിരാകാശ മനുഷ്യദൗത്യം. ഇൗ വർഷം പകുതിയോടെ ക്രൂ മൊഡ്യൂൾ ആളില്ലാതെ വിക്ഷേപിക്കണം. അടുത്ത വർഷം ഗഗൻയാൻ വിക്ഷേപണം. അതിലെ യാത്രക്കാരുടെ വിജയകരമായ തിരിച്ചെത്തൽ. എല്ലാം നിർണ്ണായകമായിരിക്കും.
ബഹിരാകാശം സാമ്പത്തിക വളർച്ചയ്ക്ക് എന്ന പുതിയ ആശയത്തിന്റെ സാഷാത്ക്കാരമാണ് മറ്റൊരു വെല്ലുവിളി. ഇൻസ്പെയ്സ് എന്ന സമാന്തരസംവിധാനം നിലവിലുണ്ട്. ഐ.എസ്.ആർ.ഒ.യുടെ സംവിധാനങ്ങളും സൗകര്യങ്ങളും സ്വകാര്യ സംരംഭകരുമായി പങ്കിടുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം. ഒപ്പം രാജ്യസുരക്ഷയ്‌ക്ക് കാവലാകണം. ഇതെല്ലാം ഐ.എസ്. ആർ.ഒ. ചെയർമാന്റെ ദൗത്യമാണ്.
പരിഷ്ക്കാരങ്ങൾക്കും വികസനത്തിനും മനസ് തുറക്കുന്ന ആളാണ് എസ്. സോമനാഥ്. സാങ്കേതിക മേൻമയിൽ വിട്ടുവീഴ്ചയില്ല. സൗമ്യമായി പെരുമാറാനും കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും വെല്ലുവിളികളെ കൂസാതെ മുന്നോട്ട് പോകാനുമുള്ള കഴിവാണ് സോമനാഥിന്റെ കൈമുതൽ. ചരിത്രത്തിലാദ്യമായി പി.എസ്. എൽ. വി. വിക്ഷേപണ പരാജയം നേരിട്ടതും 104 ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച ഇന്ത്യൻ ശാസ്ത്രസ്ഥാപനം പിന്നീട് വിക്ഷേപണത്തെ ഭയക്കുന്നതും കണ്ട നാളുകളിൽ നിന്ന് ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകി മോചിപ്പിക്കേണ്ടതും പുതിയ ചെയർമാന്റെ വെല്ലുവിളിയാണ്.
സൂര്യനെ പഠിക്കാനുള്ള ആദിത്യ, മംഗൾയാൻ രണ്ടാം പതിപ്പ്, ചന്ദ്രയാന്റെ മൂന്നാം പതിപ്പ്,ശുക്രയാൻ, തുടങ്ങി ഇന്ത്യൻ സ്പെയ്സ് സ്റ്റേഷൻ വരെ രാജ്യത്തിന്റെ മുന്നിലുള്ള ബഹിരാകാശ പദ്ധതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |