കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം കക്ഷിരാഷ്ട്രീയത്തിനപ്പുറം നാട്ടിലെ ഓരോ മനുഷ്യരെയും വേദനിപ്പിക്കുന്നതായിരുന്നു. കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന വിദ്യാർത്ഥി നേതാവിനായി സ്മാരകം പണിയുന്നതിനായി സിപിഎം തീരുമാനിച്ചപ്പോൾ ഉപാധികളൊന്നും കൂടാതെ എട്ടു സെന്റ് സ്ഥലം വിട്ടുകൊടുത്തയാളാണ് തൃച്ചംബരം സ്വദേശി ടിവി വിജയൻ. സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലെ അംഗമായ വിജയന്റെ പിതാവ് മയിലാടൻ കരുണാകരൻ കോൺഗ്രസ് നേതാവായിരുന്നു.
ധീരജ് കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ മന്ത്രി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വിജയനോട് സ്ഥലം തരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ധീരജിന്റെ വീടിനോട് ചേർന്ന് സ്മാരകം പണിയാനുള്ള പാർട്ടിയുടെ ആഗ്രഹത്തിന് വില കൽപ്പിച്ച വിജയൻ വില പോലും നിശ്ചയിക്കുന്നതിനു മുന്നേ മൃതദേഹം സംസ്കരിക്കാനായി സ്ഥലം വിട്ടുനൽകി.
ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ കോൺഗ്രസ് അനുഭാവിയായിരുന്നു. ആയുർവേദ വകുപ്പിൽ നഴ്സായ അമ്മ പുഷ്‌കല ഇടത് യൂണിയൻ അംഗമാണ്. ധീരജും അനിയൻ അദ്വൈതും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും അംഗമാണ്. കോളേജിൽ എത്തിയ ശേഷമാണ് ധീരജ് വിദ്യാർത്ഥി നേതാവായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |